ബലാത്സംഗ കേസ്; വിജയ് ബാബു ജോർജിയയിലേക്ക് കടന്നതായി റിപ്പോർട്ട്

തിരുവനന്തപുരം: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു ജോർജിയയിലേക്ക് കടന്നതായി റിപ്പോർട്ടുകൾ. വിജയ് ബാബുവിന്റെ പാസ്‌പോർട്ട് റദ്ദാക്കിയെന്ന വാർത്തകൾ പുറത്തു വന്നതിന് പിന്നാലെയാണ് വിജയ് ബാബു ജോർജിയയിലേക്ക് കടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തായത്. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ കരാറില്ലാത്ത രാജ്യമാണ് ജോർജിയ. അതേസമയം, വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

കേന്ദ്ര വിദേശകാര്യവകുപ്പാണ് വിജയ് ബാബുവിന്റെ പാസ്‌പോർട്ട് റദ്ദാക്കിയത്. വിജയ് ബാബുവിന്റെ വിസയും റദ്ദാക്കി. ഇതു മുൻകൂട്ടി മനസ്സിലാക്കിയാണ് ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബു ഇന്ത്യയുമായി പിടികിട്ടാപുള്ളികളെ കൈമാറാൻ ഉടമ്പടിയില്ലാത്ത മറ്റൊരു രാജ്യത്തേക്കു കടന്നത്. ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിജയ് ബാബുവിന്റെ പാസ്‌പോർട്ട് റദ്ദാക്കിയത്.

പാസ്പോർട്ട് റദ്ദാക്കിയ ശേഷം ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാനായിരുന്നു പോലീസിന്റെ ശ്രമം. പാസ്പോർട്ടും വിസയും റദ്ദാക്കപ്പെട്ടതോടെ വിജയ് ബാബു ദുബായിൽ തങ്ങുന്നതു നിയമ വിരുദ്ധമാകുമായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് താരത്തിന്റെ നീക്കം.

അതേസമയം, മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പുകളും താരം നടത്തുന്നുണ്ട്. പീഡന കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പല തവണ പൊലീസ് വിജയ് ബാബുവിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് വിജയ് ബാബുവിനെതിരെ നടപടി കടുപ്പിക്കാൻ പോലീസ് തീരുമാനിച്ചത്.