അമേരിക്കയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു; ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്

വാഷിംഗ്ടൺ: അമേരിക്കയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു. അമേരിക്കയിലെ ആരോഗ്യവകുപ്പ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അടുത്തിടെ കാനഡയിലേക്ക് യാത്ര ചെയ്ത ഒരാളിലാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. അതേസമയം ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അഭ്യർത്ഥിച്ചു.

യൂറോപ്യൻ രാജ്യങ്ങളിൽ കുരങ്ങുപനി കേസുകൾ വർദ്ധിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലപ്പോഴും പനി, പേശിവേദന, ലിംഫ് നോഡുകൾ തുടങ്ങിയവയാണ് കുരങ്ങുപ്പനിയുടെ രോഗലക്ഷണങ്ങൾ. മുഖത്തും ശരീരത്തിലും ചിക്കൻ പോക്സ് പോലുള്ള ചുണങ്ങുകളും പ്രത്യക്ഷപ്പെടുന്നു. ശരീരത്തിൽ പുതിയ മുറിവുകളോ തിണർപ്പുകളോ ഉണ്ടാകുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു.

സ്വവർഗാനുരാഗികൾ, ബൈസെക്ഷ്വൽ ആയവർ എന്നിവരിലാണ് കൂടുതലും രോഗം കണ്ടെത്തിയിരിക്കുന്നത്. കുരങ്ങ് പനിയുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.