യാത്ര ബസുകളിൽ പരിശോധനയുമായി ആർടിഒ എൻഫോഴ്‌സ്‌മെന്റ്; 1,49,000 രൂപ പിഴ ചുമത്തി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ യാത്ര ബസുകളിൽ പരിശോധന നടത്തി ആർടിഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗം. 70 ബസ്സുകൾക്കെതിരെ പരിശോധനയിൽ നടപടി സ്വീകരിച്ചു. 1,49,000 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. മൂന്നു ബസുകളോട് അടിയന്തരമായി സർവ്വീസ് നിർത്തി വെക്കാൻ നിർദ്ദേശം നൽകി. ശരിയായ പരിചരണമില്ലാതെ സർവീസ് നടത്തുന്ന ബസുകളുടെ ഫിറ്റ്‌നസ് റദ്ദ് ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർടിഒ വ്യക്തമാക്കി.

ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ ആർ രാജീവാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സ്റ്റേജ് കാര്യേജ് ബസുകളിൽ മൺസൂൺ കാലത്തെ മുൻനിർത്തി പ്രത്യേക പരിശോധന നടത്താൻ നിർദ്ദേശം നൽകിയത്. ബസുകളിൽ ടയറിന്റെ തേയ്മാനം ലൈറ്റുകൾ, വൈപ്പറുകൾ, വിൻഡോ ഷട്ടറുകൾ, ചോർച്ച എന്നിവയായിരുന്നു പ്രധാനമായും പരിശോധിച്ചത്.

കോഴിക്കോട്, ബാലുശ്ശേരി ഉള്ളിയേരി കൊടുവള്ളി, താമരശ്ശേരി, പേരാമ്പ്ര, വടകര, കൊയിലാണ്ടി എന്നീ ബസ് സ്റ്റാൻഡുകളിലാണ് പരിശേധന നടത്തി. 8 സ്‌ക്വാഡുകളാണ് പരിശോധനയിൽ പങ്കെടുത്തത്.