വനിതാ ഫുട്‌ബോള്‍ ലീഗിലെ പ്ലെയര്‍ ഓഫ് ദ മാച്ചിന് സമ്മാനത്തുകയായി വെറും 5000 രൂപ

ഭൂവനേശ്വര്‍: ഇന്ത്യന്‍ വനിതാ ലീഗില്‍ ഗോകുലം കേരള എഫ്സി എതിരില്ലാത്ത നാല് ഗോളിന് സിര്‍വോഡം ഫുട്‌ബോള്‍ ക്ലബിനെ തോല്‍പ്പിച്ചത് സൗമ്യ ഗുഗുലോത്തിന്റെ ഇരട്ട ഗോളിലൂടെയായിരുന്നു. 15, 54 മിനിറ്റുകളിലായിരുന്നു സൗമ്യയുടെ ഗോളുകള്‍. എല്‍ഷദായ് അചെങ്‌പോ (6), ഡാങ്മയ് ഗ്രേസ് (31) എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്. ഇരട്ട ഗോളോടെ സൗമ്യ പ്ലയര്‍ ഓഫ് ദ മാച്ചായി.

മത്സരഫലത്തേക്കാളേറെ ചര്‍ച്ചയായത് പ്ലയര്‍ ഓഫ് ദ മാച്ചിന് ലഭിച്ച സമ്മാനത്തുകയാണ്. 5000 രൂപയാണ് താരത്തിന് സമ്മാനത്തുകയായി ലഭിച്ചത്. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ ഔദ്യോഗിക പേജില്‍ താരം ചെക്ക് മേടിക്കുന്ന ചിത്രം പങ്കുവച്ചിട്ടുമുണ്ട്. എന്നാല്‍ കമന്റ് പബോക്സില്‍ പലരും എഐഎഫ്എഫിനെതിരെ തിരിയുകയാണ്. പ്ലയര്‍ ഓഫ് ദ മാച്ചായ താരത്തിന് വെറും 5000 രൂപ നല്‍കിയതാണ് ഫുട്ബോള്‍ ആരാധകരെ ചൊടിപ്പിച്ചത്. അതും ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ഒരു താരത്തിന്.

നാണക്കേടെന്നും പരിതാപകരമെന്നുമാണ് ആരാധകര്‍ കമന്റ് ബോക്സില്‍ പറഞ്ഞിരിക്കുന്നത്. ഒരു ഫുട്ബോള്‍ താരത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മറ്റൊരു പക്ഷം. ആറാം മിനുട്ടില്‍ ഘാന താരം എല്‍ഷദായ് അചെങ്‌പോയുടെ ഗോളില്‍ ഗോകുലം മുന്നിലെത്തി. മത്സരം പുരോഗമിക്കുന്നതിനിടെ 15ാം മിനുട്ടില്‍ സൗമ്യയിലൂടെ ഗോകുലം ലീഡ് രണ്ടാക്കി ഉയര്‍ത്തി. 31ാം മിനുട്ടില്‍ ഡാങ്മയ് ഗ്രേസിന്റെ ഗോള്‍കൂടി പിറന്നതോടെ ആദ്യ പകുതിയില്‍ മൂന്ന് ഗോളിന്റെ ലീഡ് നേടി. 54ാം മിനുട്ടില്‍ സൗമ്യയായിരുന്നു ഗോകുലത്തിന്റ വിജയമുറപ്പിച്ച ഗോള്‍ നേടി.