സിൽവർ ലൈൻ കല്ലിടൽ; കുറ്റികൾ നിർമ്മിച്ച ചെറുകിട കമ്പനികൾ പ്രതിസന്ധിയിൽ, കിട്ടാനുള്ളത് 30 ലക്ഷം

തിരുവനന്തപുരം: ജിയോ ടാഗിംഗ് നടത്തി നിശ്ചയിച്ച അലൈൻമെന്റ് പ്രകാരം നടത്തി വന്ന കല്ലിടലിന് പകരമാണ് ജി.പി.എസ് മാർക്കിംഗ് നടത്താൻ ഉദ്യോഗസ്ഥ സംഘം വീടുകളിലേക്കെത്തുകയെന്ന് കെ റെയിൽ. ഉദ്യോഗസ്ഥരുടെ കൈവശമുള്ള മൊബൈൽ ഡിവൈസിലൂടെ പുരയിടത്തിന്റെ ഏതുഭാഗത്തുകൂടിയാണ് പാത കടന്നുപോകുന്നതെന്ന് വ്യക്തമാക്കുമെന്ന് കെ റെയിൽ അറിയിച്ചു.

സാമൂഹ്യാഘാത പഠന സംഘവും ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടാവും. കല്ലു നോക്കി സ്ഥലത്ത് എത്തി പഠനം നടത്താനായിരുന്നു മുൻ തീരുമാനം. അതില്ലാത്തതുകൊണ്ടാണ് രണ്ടുകൂട്ടരും ഒരുമിച്ച് എത്തുന്നതെന്നും മൊബൈൽ ഡിവൈസിലൂടെ കാണുന്ന അലൈൻമെന്റിൽ നിന്ന് ഒരു മീറ്റർ വരെ മാറ്റം ഉണ്ടാകാമെന്നും കെ റെയിൽ വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കാനുള്ള അതിരല്ലാത്തതിനാൽ ഈ വ്യത്യാസം പ്രശ്‌നമാവില്ല. എന്നാൽ, കൃത്യതയോടെ അലൈൻമെന്റ് നിശ്ചയിക്കാൻ കഴിയുന്നത് ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ഡി.ജി.പി.എസ്) വഴിയാണ്. ഇതും ഉപയോഗപ്പെടുത്തുമെന്നും കെ റെയിൽ എംഡി വി അജിത് കുമാർ പറഞ്ഞു.

ഒരു പ്രദേശത്ത് ഏതെങ്കിലും ഒരു സംവിധാനമേ ഉപയോഗിക്കൂ. രണ്ടായാലും ഉദ്യോഗസ്ഥർ വീടുകളിലെത്തും. രണ്ടാമത്തെ സംവിധാനം പ്രവർത്തിക്കുന്നത് ഭൂമിയുടെ അക്ഷാംശവും രേഖാംശവും കൃത്യമായി അറിയുന്ന അഞ്ച് ഉപഗ്രഹങ്ങളിലൂടെയാണ്. ഇതിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കാൻ ഒരു സബ് സ്റ്റേഷൻ വേണ്ടിവരും. ഒരു സ്ഥലത്ത് വയ്ക്കുന്ന സബ് സ്റ്റേഷന്റെ ഇരു വശങ്ങളിലേക്കുമുള്ള അഞ്ചു കിലോ മീറ്റർ വരെയുള്ള അലൈൻമെന്റ് വീടുകളിലേക്ക് കൊണ്ടുവരുന്ന മൊബൈൽ ഡിവൈസിൽ കൃത്യമായി അറിയാനാവും. രണ്ടു ദിശയിലേയും അലൈൻമെന്റ് മാർക്കു ചെയ്തു കഴിഞ്ഞാൽ, സബ് സ്റ്റേഷൻ പത്തുകിലോമീറ്റർ അപ്പുറത്തേക്ക് മാറ്റും. വീണ്ടും അതിന്റെ ഇരുദിശയിലേയും അഞ്ചുകിലോമീറ്റർ വീതം അടയാളപ്പെടുത്തും. കെ റെയിലിനായുള്ള പരിസ്ഥിതി ആഘാത പഠനം കാലവർഷം കഴിഞ്ഞാലുടൻ പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സിൽവർ ലൈൻ കല്ലിടലിനായി കുറ്റികൾ നിർമ്മിച്ച ചെറുകിട കമ്പനികൾ പ്രതിസന്ധിയിലായി. ഒരു കുറ്റി നിർമ്മിക്കാൻ 500 രൂപയായിരുന്നു ചെലവ്. കുറ്റി നിർമ്മിച്ചതിന് 30 ലക്ഷത്തോളമാണ് ചെറുകിട കമ്പനികൾക്ക് ലഭിക്കാനുള്ളത്. പണം തരണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ഇവർ അധികൃതരുമായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും അധികൃതർ ഫോണെടുത്തിട്ടെന്നാണ് കമ്പനികൾ വ്യക്തമാക്കുന്നത്.