ആയുധവും അക്രമവും, അശ്ലീലവുമല്ലാതെ മറ്റൊന്നും സുധാകരനിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല; എ എ റഹീം

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി എ എ റഹീം. മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിനാണ് എഎ റഹീം കെ സുധാകരനെതിരെ വിമർശനം ഉന്നയിച്ചത്. മുഖ്യമന്ത്രിയെ ചെത്തുകാരന്റെ മകനെന്ന് പറഞ്ഞു അധിക്ഷേപിക്കാൻ ശ്രമിച്ച അതേ നാവുകൊണ്ട് തന്നെയാണ് ഇപ്പോൾ വീണ്ടും മലിനമായ വാക്കുകൾ ആവർത്തിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അത്ഭുതമില്ല, സുധാകരനാണ്, ആയുധവും അക്രമവും, അശ്ലീലവുമല്ലാതെ മറ്റൊന്നും അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ആധുനിക കേരളം കേൾക്കാൻ ആഗ്രഹിക്കാത്തത് മാത്രമേ ശ്രീ കുമ്പക്കുടി സുധാകരന്റെ മലിനമായ നാക്കിൽ നിന്നും കേൾക്കാൻ കഴിയൂ. വ്യാജഡോക്ടറായ മോൺസൺ മാവുങ്കലിന്റെ മുന്നിൽ ചികിത്സയ്ക്കായി പോയ മഹാനാണ്. എന്തു ചികിത്സയെന്നു കേരളത്തിന് ഇതുവരെ മനസ്സിലായിട്ടുമില്ല. തനിക്ക് തോന്നിയാൽ താൻ ബിജെപിയിൽ പോകുമെന്ന് പറഞ്ഞയാളാണ് കെ സുധാകരൻ. ബിജെപിയിൽ പോകാനും തട്ടിപ്പു ഡോക്ടറുടെ മുന്നിൽ ചികിത്സ തേടി പോകാനും പ്രാപ്തമായ മനസും ശരീരവുമാണ് ഖദറിൽ മൂടിക്കെട്ടി വച്ചിരിക്കുന്ന സുധാകരനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉടയാത്ത ഖദറും കറപുരണ്ട മനസ്സുമാണ് സുധാകരൻ. ധാർഷ്ട്യവും ധിക്കാരവുമാണ് അദ്ദേഹത്തിന്റെ നടപ്പിലും വാക്കിലും. ആരെയെങ്കിലും വെല്ലുവിളിക്കാതെ അദ്ദേഹത്തിന്റെ ഒരു ദിവസവും കടന്നുപോകാറില്ല.ഒരു പരിഷ്‌കൃത സമൂഹത്തിനും ചേരാത്ത രാഷ്ട്രീയ വ്യക്തിത്വമാണ് കെപിസിസി പ്രസിഡന്റിന്റേത്. തൃക്കാക്കരയിൽ സുധാകരന് പരാജയ ഭീതിയാണ്. ആ ഭീതിയാണ് മുഖ്യമന്ത്രിയ്ക്കെതിരെ ഇത്തരം. തരം താണ പ്രസ്താവന നടത്താൻ കാരണം .ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കലുമാണ് ലക്ഷ്യം. കേരളം ഇതെല്ലാം കേൾക്കുന്നുണ്ട് .തൃക്കാക്കരയും കേരളമാകെയും കേൾക്കാൻ ആഗ്രഹിക്കാത്ത മോശമായ ഭാഷാ പ്രയോഗമാണ് കോൺഗ്രസ്സ് നേതാവായ ശ്രീ സുധാകരൻ മുഖ്യമന്ത്രിയ്ക്കെതിരെ നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനഹൃദയങ്ങളിലാണ് സഖാവ് പിണറായി വിജയൻ. സുധാകരന്റെ അധിക്ഷേപത്തിനു തകർക്കാൻ കഴിയില്ല പിണറായി എന്ന കരുത്തിനെ. കേരളത്തിന്റെ കാവലും കരുതലുമാണ് ജനങ്ങളുടെ പ്രിയപ്പെട്ട പിണറായി. തൃക്കാക്കരയിലെ വോട്ടർമാർ സുധാകരന് മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.