‘സ്വയം ശവക്കുഴി തോണ്ടുകയാണ്’; കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി തൃശൂര്‍ അതിരൂപത

തൃശൂര്‍: കോണ്‍ഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണെന്നും, നേതാക്കള്‍ തമ്മിലടിച്ച് ബിജെപിയെ സഹായിക്കുകയാണെന്നും തൃശൂര്‍ അതിരൂപത. അതിരൂപതയുടെ മുഖപത്രമായ ‘കത്തോലിക്കാസഭ’യുടെ പുതിയ ലക്കത്തില്‍ ‘കോണ്‍ഗ്രസ് ദേശീയ ബദലില്‍ നിന്ന് അകലുന്നുവോ’ എന്ന ലേഖനത്തിലാണ് രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

‘ബിജെപിയുടെ ദേശീയ ബദല്‍ എന്ന സ്ഥാനം ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കിയെന്നാണ് അഞ്ചിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠം. കോണ്‍ഗ്രസിന്റെ നേതൃനിരയിലുള്ള രാഹുല്‍ഗാന്ധിയുടെ നിലപാടും രീതികളും ഇരട്ടത്താപ്പാണ്. ജനം അത് അംഗീകരിക്കില്ല. പേരില്‍ ഗാന്ധി ഉള്ളതുകൊണ്ട് മാത്രം വിജയം കാണാനാവില്ല. നേതൃത്വമില്ലായ്മയും ഉള്‍പ്പോരും കുതിക്കാല്‍വെട്ടും കോണ്‍ഗ്രസിന് തന്നെ നാണക്കേടാണ്. ഇതിനിയും തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭാരതം ജനാധിപത്യ മതേതര മൂല്യങ്ങളില്‍ നിന്നും വഴിമാറി സംഘപരിവാറിന്റെ പുതിയ ഹിന്ദുസ്ഥാനിലേക്ക് പ്രവേശിക്കുന്നത് കാണേണ്ടി വരുമെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് പ്രതിപക്ഷ നേതൃസ്ഥാനവും ദേശീയ ബദല്‍ പ്രതീക്ഷയും ഇല്ലാതായി.ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രം പേറുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ വെറും കാഴ്ചക്കാര്‍ മാത്രമാകുന്നു’- ലേഖനത്തില്‍ പറയുന്നു.