രാജ്യത്ത് പ്രതിവർഷം ഉണ്ടാകുന്നത് 35 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം; പ്ലാസ്റ്റിക് മാലിന്യം ഇരട്ടിയായെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി

ന്യൂഡൽഹി: രാജ്യത്ത് പ്രതിവർഷം 35 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം ഉണ്ടാകുന്നുണ്ടെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ആളോഹരി പ്ലാസ്റ്റിക് മാലിന്യം ഇരട്ടിയായെന്ന് അദ്ദേഹം വ്യക്തമാക്കി. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കവെയാണ് അദ്ദേഹം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.

പ്ലാസ്റ്റിക് ഭൂമിയ്ക്കും മനുഷ്യനും വരുത്തി വെയ്ക്കുന്ന ദോഷങ്ങൾ വലുതാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ന് ഭൂമിയിൽ സംഭവിക്കുന്ന മിക്ക പ്രകൃതി ദുരന്തങ്ങൾക്കും ഒരുപരിധി വരെ കാരണം പ്ലാസ്റ്റിക് തന്നെയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ വർഷം കൂടുംതോറും കുന്നുകൂടുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിയന്ത്രിക്കാൻ ഒറ്റ തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉപയോഗം നിരോധിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഗുരുതരമായ കാലാവസ്ഥ മാറ്റങ്ങൾ ഇപ്പോൾ ഭൂമിയിൽ സംഭവിക്കുന്നുണ്ട്. ഒത്തുചേർന്നുള്ള അന്താരാഷ്ട്ര സഹകരണത്തിലൂടെ മാത്രമേ ഇതിനൊരു പരിഹാരം കണ്ടെത്താൻ കഴിയൂ. ഈ വരുന്ന ജൂലൈ മുതൽ ഒരു തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കുകയാണ്. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ പരാതിപ്പെടാനുള്ള മൊബൈൽ ആപ്പും നിരോധനം നടപ്പാക്കുന്നത് നിരീക്ഷിക്കാൻ വിവിധ ഇ-ഗവേണൻസ് പോർട്ടലുകളും പുറത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.