തിരുവനന്തപുരം: കേരളത്തിൽ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് പി ആർ ഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. keralaresults.nic.in എന്ന വെബ്സൈറ്റിലൂടെ പരീക്ഷാ ഫലം അറിയാം.
മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയുള്ള തീയതികളിലായിരുന്നു സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷകൾ നടന്നത്. മെയ് മൂന്ന് മുതലായിരുന്നു പ്രാക്ടിക്കൽ പരീക്ഷ. പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് നൽകില്ല. കലാ-കായിക മത്സരങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടെന്ന തീരുമാനമെടുത്തത്. എൻസിസി ഉൾപ്പെടെ ഉള്ളവയ്ക്കും ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടാകില്ല.
അതേസമയം, 4,32,436 കുട്ടികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയത്. 3,65,871 പേർ റെഗുലർ ആയും 20,768 പേർ പ്രൈവറ്റായും പരീക്ഷ എഴുതി. 45,795 പേർ ഓപ്പൺ സ്കൂളിന് കീഴിൽ പരീക്ഷ എഴുതിയിട്ടുണ്ട്. വൊക്കേഷണൽ ഹയർ സെക്കന്ററിയിൽ 31,332 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. വിഎച്ച്എസ്ഇ (എൻഎസ്ക്യുഎഫ്) 30,158 പേർ റഗുലറായും 198 പേർ പ്രൈവറ്റായും പരീക്ഷ എഴുതിയിട്ടുണ്ട്.