ജീവിച്ചിരിക്കുമെന്ന് സ്വപ്നം കാണാൻ പോലും ഭയമായിരുന്നു; ക്യാൻസറിനെ അതിജീവിച്ചതിനെ കുറിച്ച് തുറന്നു സംസാരിച്ച് മനീഷ കൊയ്‌രാള

ക്യാൻസറിനെ അതിജീവിച്ചതിനെ കുറിച്ച് തുറന്നു സംസാരിച്ച് നടി മനീഷ കൊയ്‌രാള. അടുത്ത പത്തുവർഷമോ, അഞ്ചുവർഷമോ ജീവിച്ചിരിക്കുമെന്ന് സ്വപ്നം കാണാൻ പോലും ഭയമായിരുന്നുവെന്നും എന്നാൽ ഇന്ന് താൻ ഈ രോഗത്തെ ഒരു ശാപമായല്ല ഒരു നിമിത്തമായാണ് കാണുന്നതെന്ന് മനീഷ പറഞ്ഞു. ക്യാൻസറാണെന്ന് അറിഞ്ഞപ്പോൾ മുതൽ, അർബുദത്തിന്റെ വൈകിയ സ്റ്റേജിലും അതിജീവിച്ചുവന്നവരെക്കുറിച്ചുൾപ്പെടെയുള്ള പ്രചോദനാത്മകമായ വാർത്തകൾ പരതുമായിരുന്നു. പക്ഷേ ഒരുപാടു പരതിയെങ്കിലും തനിക്കത് കണ്ടെത്താനായില്ലെന്ന് മനീഷ പറയുന്നു.

പകരം വിഷമിപ്പിക്കുന്ന കഥകളാണ് താൻ എപ്പോഴും കണ്ടിരുന്നത്. എവിടെപ്പോയാലും അവിടെ ഒരു നിരാശയോ വിഷമിപ്പിക്കുന്ന കഥയോ ഉണ്ടാകും. അർബുദത്തിനുശേഷം ജീവിച്ചിരിക്കുന്നവരേക്കുറിച്ച് അധികം കഥകൾ കാണുകയുമില്ല. അങ്ങനെയാണ് തനിക്കൊരു രണ്ടാംജന്മം ലഭിക്കുകയാണെങ്കിൽ ലോകത്തോട് തന്റെ കഥയേക്കുറിച്ച് പറയുമെന്ന് തീരുമാനിച്ചത്. കാൻസർ വന്നാൽ ജീവിതം അവസാനിക്കില്ലെന്ന് പറയുകയായിരുന്നു ലക്ഷ്യം. കാൻസർ സ്ഥിരീകരണത്തിനു ശേഷവും നന്നായി ജീവിക്കുന്ന തന്റെ ജീവിതം ഒരു ഉദാഹരണമാകണമെന്നും മനീഷ വ്യക്തമാക്കി.

കാൻസർ അതിജീവനം നല്ലൊരു അനുഭവമായിരുന്നു എന്നല്ല പറയുന്നത്, അത് മാനസികാഘാതം ഉണ്ടാക്കിയ കാര്യം തന്നെയാണ്. പക്ഷേ താൻ അതിനുശേഷം നന്നായി ജീവിക്കുന്നു എന്നതാണ് പ്രധാനം. ആർക്കും ഇതുപോലെ ജീവിക്കാനാവും എന്നാണ് അതിനർത്ഥമെന്നും മനീഷ കൂട്ടിച്ചേർത്തു.