മുസ്ലിം ലീഗിന്റെ പ്രവർത്തനം ഇന്ത്യൻ ജനതയുടെ മുന്നിൽ തുറന്ന പുസ്തകം; പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്ലിം ലീഗിന്റെ പ്രവർത്തനം ഇന്ത്യൻ ജനതയുടെ മുന്നിൽ തുറന്ന പുസ്തകം ആണെന്ന് മുതിർന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മതേതര പാരമ്പര്യം ഉയർത്തിപ്പിടിച്ച് അഭിമാനത്തോടെ പാർട്ടിക്കെതിരായ കേസിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ് അയച്ച സംഭവത്തെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
കേസ് മുസ്ലിം ലീഗിനെതിരെയല്ല. പൊതുവായി വന്ന ഒരു കേസാണ്. ഏഴു പതിറ്റാണ്ടിലേറെ കാലം അന്തസ്സോടെ രാജ്യത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തിയതിന്റെ അഭിമാനത്തോടെ തന്നെ ഈ വെല്ലുവിളിയെ നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പാർട്ടി ഈ വിഷയം ഭീഷണിയായി കാണുന്നില്ല. മുഴുവൻ വിവരങ്ങളും ശേഖരിച്ച ശേഷം ഭരണഘടനാപരമായും നിയമപരമായും നേരിടും. രാജ്യത്ത് സൗഹൃദവും മതേതരത്വവും നിലനിർത്താൻ വേണ്ടി പ്രയത്നിച്ച പാർട്ടിയാണ് മുസ്ലിം ലീഗ്. ഇത് ഇന്ത്യൻ ജനത അനുഭവിച്ച യാഥാർത്ഥ്യമാണ്. മുസ്ലിം ലീഗിന്റെ മതേതര നിലപാടുകൾ തെളിയിക്കാനുള്ള അവസരമായിട്ടാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പേരിലോ ചിഹ്നത്തിലോ സമുദായച്ചുവയുള്ള രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന റിട്ട് ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. കേന്ദ്ര സർക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് കോടതി നോട്ടീസ് അയച്ചത്. ഒക്ടോബർ 18നകം മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാനാണ് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.
രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാൻ മതസൂചനകളുള്ള ചിത്രങ്ങളും പേരുകളും ഉപയോഗിക്കുന്ന മുസ്ലിം ലീഗിനും അസസുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം (ഓൾ ഇന്ത്യ മജ് ലിസ് ഇ ഇത്തെഹദുൾ മുസ്ലിമീൻ) എന്നീ പാർട്ടികൾക്കാണ് സുപ്രീം കോടതി നോട്ടീസയച്ചത്.