എഡിജിപി ആര്‍എസ്എസ് നേതാവിനെ എന്തിന് കണ്ടു എന്ന ചോദ്യത്തിന് 3 പേർക്കേ മറുപടി പറയാൻ കഴിയൂ; വി മുരളീധരൻ
തൃശ്ശൂർ: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്കുമാർ ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയ സംഭവത്തിൽ പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. കൂടിക്കാഴ്ച്ച നടത്തിയത് എന്തിനെന്ന ചോദ്യത്തിന് മൂന്ന് പേർക്കേ മറുപടി പറയാൻ കഴിയുയെന്ന് അദ്ദേഹം പറഞ്ഞു. അതിൽ ഒരാൾ മുഖ്യമന്ത്രി പിണറായി വിജയനാണ്. ദൂതനായി എഡിജിപിയെ അയച്ചുവെങ്കിൽ എന്തിനെന്ന് മുഖ്യമന്ത്രി പറയണമെന്ന് അദ്ദേഹം വ്യക്തമാക്കി.
രണ്ട് എഡിജിപിയാണ്. എന്തിന് ആർഎസ്എസ് നേതാവിനെ കണ്ടുവെന്ന് അദ്ദേഹം വ്യക്തമാക്കണം. അല്ലെങ്കിൽ എഡിജിപി എന്തിനാണ് തന്നെ കണ്ടതെന്ന് ആർഎസ്എസ് നേതാവ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവിന് ആർ എസ് എസിനെ എന്നു മുതൽ അയിത്തമായി തുടങ്ങിയത് എന്നു മുതലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗുരുജി ഗോൾവർക്കറുടെ ചിത്രത്തിന് മുമ്പിൽ വിളക്ക് തെളിയിച്ച ആളാണ് വി ഡി സതീശൻ. 2013 ഭാരതീയ വിചാര കേന്ദ്രത്തിന്റെ തൃശൂരിലെ പരിപാടിയിലും വി ഡി സതീശൻ പങ്കെടുത്തു. അയോദ്ധ്യയിൽ പ്രാണ പ്രതിഷ്ഠയ്ക്ക് പങ്കെടുക്കാതെ കേരളത്തിലെ കോൺഗ്രസ് ആണ് ആദ്യം മാറിനിന്നത്. ഈ സതീശൻ ആണ് RSS നെയും BJP നെയും ഹിന്ദു സ്‌നേഹം പഠിപ്പിക്കുന്നതെന്നും വി മുരളീധരൻ പരിഹസിച്ചു. പൂരം കലക്കിയതിനെക്കുറിച്ച് സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ട് പുറത്തു വിടട്ടെ. ബിജപിയെയും സുരേഷ് ഗോപിയെയും പഴി പറഞ്ഞിട്ട് കാര്യമില്ല.തൃശ്ശൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി പരാജയത്തിന് പിന്നിലുള്ള ഗൂഡാലോചനയ്ക്ക് പിന്നിലാരെന്ന് ജനങ്ങൾക്കറിയാമെനന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.










