Politics (Page 11)

തൃശ്ശൂർ: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്കുമാർ ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയ സംഭവത്തിൽ പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. കൂടിക്കാഴ്ച്ച നടത്തിയത് എന്തിനെന്ന ചോദ്യത്തിന് മൂന്ന് പേർക്കേ മറുപടി പറയാൻ കഴിയുയെന്ന് അദ്ദേഹം പറഞ്ഞു. അതിൽ ഒരാൾ മുഖ്യമന്ത്രി പിണറായി വിജയനാണ്. ദൂതനായി എഡിജിപിയെ അയച്ചുവെങ്കിൽ എന്തിനെന്ന് മുഖ്യമന്ത്രി പറയണമെന്ന് അദ്ദേഹം വ്യക്തമാക്കി.

രണ്ട് എഡിജിപിയാണ്. എന്തിന് ആർഎസ്എസ് നേതാവിനെ കണ്ടുവെന്ന് അദ്ദേഹം വ്യക്തമാക്കണം. അല്ലെങ്കിൽ എഡിജിപി എന്തിനാണ് തന്നെ കണ്ടതെന്ന് ആർഎസ്എസ് നേതാവ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവിന് ആർ എസ് എസിനെ എന്നു മുതൽ അയിത്തമായി തുടങ്ങിയത് എന്നു മുതലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗുരുജി ഗോൾവർക്കറുടെ ചിത്രത്തിന് മുമ്പിൽ വിളക്ക് തെളിയിച്ച ആളാണ് വി ഡി സതീശൻ. 2013 ഭാരതീയ വിചാര കേന്ദ്രത്തിന്റെ തൃശൂരിലെ പരിപാടിയിലും വി ഡി സതീശൻ പങ്കെടുത്തു. അയോദ്ധ്യയിൽ പ്രാണ പ്രതിഷ്ഠയ്ക്ക് പങ്കെടുക്കാതെ കേരളത്തിലെ കോൺഗ്രസ് ആണ് ആദ്യം മാറിനിന്നത്. ഈ സതീശൻ ആണ് RSS നെയും BJP നെയും ഹിന്ദു സ്‌നേഹം പഠിപ്പിക്കുന്നതെന്നും വി മുരളീധരൻ പരിഹസിച്ചു. പൂരം കലക്കിയതിനെക്കുറിച്ച് സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ട് പുറത്തു വിടട്ടെ. ബിജപിയെയും സുരേഷ് ഗോപിയെയും പഴി പറഞ്ഞിട്ട് കാര്യമില്ല.തൃശ്ശൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി പരാജയത്തിന് പിന്നിലുള്ള ഗൂഡാലോചനയ്ക്ക് പിന്നിലാരെന്ന് ജനങ്ങൾക്കറിയാമെനന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

ശ്രീനഗർ: ചരിത്രപരമായ തെരഞ്ഞെടുപ്പാണ് ജമ്മു കശ്മീരിൽ നടക്കാൻ പോകുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രണ്ട് പതാകകളുടെ തണലിൽ നിന്നുമാറി ഒറ്റ പതാകയുടെ കീഴിൽ കശ്മീരിലെ വോട്ടർമാർ ആദ്യമായി വോട്ട് ചെയ്യാൻ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തവണ കശ്മീരിലെ വോട്ടർമാർ സമ്മതിദാനം വിനിയോഗിക്കുന്നത് രണ്ട് പതാകകളുടെ തണലിലല്ല, ത്രിവർണ്ണ പതാകയ്ക്ക് കീഴിലാണ്. അവിടെ രണ്ട് പ്രധാനമന്ത്രിമാരുണ്ടാകില്ല, ഒറ്റ പ്രധാനസേവകൻ മാത്രം. രാജ്യം മുഴുവനും ചേർന്ന് തിരഞ്ഞെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പിൽ ബിജെപി പോരാടുകയും വിജയിക്കുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

മേഖലയിലെ ദളിതരുടെയോ മറ്റ് സമുദായങ്ങളുടെയോ സംവരണത്തിൽ സ്പർശിക്കാൻ പോലും കോൺഗ്രസിനെയോ മറ്റ് പാർട്ടിക്കാരെയോ അനുവദിക്കുകയില്ല. ഒരു കാര്യം അറിഞ്ഞുവച്ചോളൂ, നിങ്ങളെത്ര പരിശ്രമിച്ചാലും കാര്യമുണ്ടാകില്ല, പഹാദിയുടേയോ പകർവാളിന്റെയോ ദളിതിന്റെയോ സംവരണത്തിൽ തൊടാൻ നിങ്ങളെ അനുവദിക്കില്ലെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.

ചെന്നൈ: നടൻ വിജയുടെ രാഷ്ട്രീയപാർട്ടിയായ തമിഴക വെട്രി കഴകത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകി രജിസ്ട്രേഷൻ അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകാമെന്ന് കമ്മീഷൻ ടിവികെയെ ഔദ്യോഗികമായി അറിയിച്ചു. ടിവികെ തന്നെയാണ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. ടിവികെ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെന്ന് വിജയ് വ്യക്തമാക്കി. ആദ്യ വാതിൽ തുറന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവരേയും ഒരുപോലെ കാണുന്ന ഒരു രാഷ്ട്രീയമാണ് ലക്ഷ്യം. ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങൾ താൻ ഇല്ലാതാക്കുും. ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയാണെന്നും അദ്ദേഹം വിശദമാക്കി.

നേരത്തെ പാർട്ടിയുടെ പതാക വിജയ് പുറത്തിറക്കിയിരുന്നു. ചുവപ്പും മഞ്ഞയും നിറത്തിലുള്ളതാണ് പതാക. ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി എന്നിവയിൽ ഉറച്ചുനിൽക്കുമെന്നും ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസമുണ്ടെന്നും വിജയ് അന്ന് പറഞ്ഞിരുന്നു. മതസൗഹാർദ്ദത്തിനും ഐക്യത്തിനും സമത്വത്തിനുമായി തമിഴക വെട്രി കഴകം നിലകൊള്ളും. തമിഴ് ഭാഷയ്ക്കായി ജീവൻ ബലി നൽകിയവരുടെ പോരാട്ടം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: തെറ്റായ സമീപനം ആരുടെയെങ്കിലും ഭാഗത്ത് നിന്നുണ്ടായെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നിലമ്പൂർ എംഎൽഎ പിവി അൻവർ നൽകിയ പരാതി ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ചുള്ളതാണെന്നും അന്വേഷണം നടക്കേണ്ടത് ഭരണ തലത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിനും പാർട്ടിക്കും നൽകിയ പരാതി പരിശോധിച്ചു. പരാതി ഉന്നയിച്ച പ്രകാരം സുജിത് ദാസിനെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഭരണ തലത്തിൽ പരിശോധന നടത്താനായി സംസ്ഥാന സർക്കാർ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഡിജിപി നേതൃത്വം നൽകുന്നതാണ് അന്വേഷണ സമിതിയെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് ഏത് പ്രശ്‌നം ഉയർന്നാലും മുഖ്യമന്ത്രിക്കും പാർട്ടിക്കും എതിരെ അതിനെ ഉപയോഗിക്കുന്ന രീതിയാണ് കാണുന്നത്. ഇന്നലെ യൂത്ത് കോൺഗ്രസ് സമരം, ഇന്ന് കോൺഗ്രസ് സമരവും നടത്തി. കെ സുധാകരൻ ഉന്നയിച്ച ഭീഷണി ഡിവൈഎഫ്‌ഐ നേതാവാണ് നടത്തിയതെങ്കിൽ അത് വലിയ തോതിൽ ചർച്ച ചെയ്യുന്ന മാധ്യമങ്ങൾ ഇന്നും സുധാകരൻ പറഞ്ഞത് വാർത്തയാക്കിയില്ല. അൻവറിന്റെ പരാതി ഇപ്പോൾ ചർച്ച ചെയ്യുന്ന മാധ്യമങ്ങൾ നേരത്തെ അൻവറിനെ കുറിച്ച് പറഞ്ഞത് എന്താണെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാർട്ടി സമ്മേളനം നടക്കെ ചർച്ചകൾ ആസൂത്രിതമായി നടക്കുന്നു. ബ്രാഞ്ച് സമ്മേളനങ്ങൾ തീരാൻ ഇനിയും ഒരു മാസത്തോളം സമയമെടുക്കും. 100 ശതമാനം അംഗങ്ങളും പങ്കെടുത്താണ് ബ്രാഞ്ച് സമ്മേളനങ്ങൾ നടത്തുന്നത്. ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് പുതിയ അംഗങ്ങളെ പ്രവചിക്കുന്നത് അസംബന്ധം. ബ്രാഞ്ച് സമ്മേളനങ്ങളിൽ നടക്കുന്ന കാര്യങ്ങളെ സാമാന്യവത്കരിക്കുകയാണ്. തൃശ്ശൂർ പൂരം സംബന്ധിച്ച പറയുന്നത് തികച്ചും അവാസ്തവുമായ കാര്യങ്ങളാണ്. ഈ പ്രശ്‌നങ്ങൾ നേരത്തെ പരിഹരിച്ചതാണ്. ഏതെങ്കിലും എഡിജിപിയെ അടിസ്ഥാനപ്പെടുത്തി ആർഎസ്എസും ബിജെപിയുമായി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലിങ്ക് ഉണ്ടാക്കേണ്ട കാര്യമില്ല. ബിജെപിയുമായി സിപിഐഎം ധാരണയുണ്ടാക്കി എന്നത് കള്ളക്കഥയാണ്. വ്യാജ വാർത്ത തയ്യാറാക്കിയ ശേഷം അത് പ്രതിപക്ഷ നേതാവിലൂടെ ഉന്നയിക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത്. അജണ്ട വച്ച് നടത്തുന്ന വ്യാജ പ്രചരണമാണിത്. തൃശൂരിൽ ബിജെപി ജയിച്ചത് കോൺഗ്രസ് വോട്ടിലാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ശ്രീനഗർ: ജമ്മു കശ്മീരിനെ ഇന്ത്യയുമായി ഏകീകരിപ്പിക്കാനുള്ള പരിശ്രമമാണ് എക്കാലത്തും ബിജെപി നടത്തിയിട്ടുള്ളതെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ. ജമ്മു-കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മേഖലയിൽ വികസനവും സുരക്ഷയും സാമ്പത്തിക വളർച്ചയും ത്വരിതപ്പെടുത്താനുള്ള ബിജെപിയുടെ പദ്ധതികൾ ഉൾപ്പെടുത്തിയതാണ് പ്രകടന പത്രിക. തീവ്രവാദത്തിന്റെ കേന്ദ്രമെന്നത് മാറ്റി കശ്മീരിനെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്നത് ഉൾപ്പെടെ നിരവധി കാര്യങ്ങൾ പത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ജമ്മു കശ്മീർ എക്കാലത്തും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നു, ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കും. പിഎം കിസാൻ സമ്മാൻ നിധിയിൽ കർഷകർക്ക് 10,000 രൂപയുടെ സാമ്പത്തിക സഹായം കാർഷിക പ്രവർത്തനങ്ങൾക്കുള്ള വൈദ്യുതി നിരക്കിൽ 50 ശതമാനം ഇളവ്, യുവാക്കൾക്കായി അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ, നീതിപൂർവകമായ നിയമന സംവിധാനം തുടങ്ങിയ വാഗ്ദാനങ്ങളും പത്രിക മുന്നോട്ടുവെയ്ക്കുന്നുണ്ട്.

ഓരോ വിദ്യാർത്ഥിക്കും ‘പ്രഗതി ശിക്ഷാ യോജന’ പ്രകാരം 3000 രൂപയുടെ യാത്രാ ആനുകൂല്യം നൽകും. മെഡിക്കൽ കോളേജുകളിൽ ആയിരം പുതിയ സീറ്റുകൾ, ‘മാ സമ്മാൻ യോജന’ പദ്ധതി പ്രകാരം എല്ലാ വീടുകളിലെയും മുതിർന്ന സ്ത്രീയ്ക്ക് വർഷം 18,000 രൂപയുടെ സഹായം, ഉജ്ജ്വല പദ്ധതി ഗുണഭോക്താക്കൾക്ക് എല്ലാ വർഷവും രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ, ഭൂരഹിതർക്ക് അടൽ ഭവന പദ്ധതി പ്രകാരം വീടുവെയ്ക്കാൻ ഭൂമി സൗജന്യമായി നൽകും തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിലുണ്ട്.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എ ഡി ജി പി അജിത്കുമാറിനും എതിരെ ഭരണകക്ഷി എം എൽ എയായ പി വി അൻവർ ഉന്നയിച്ച ആരോപണത്തിൽ പ്രതികരണവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ആരോപണത്തിൽ നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിനെയും ആഭ്യന്തര വകുപ്പിനെയും പ്രതിസ്ഥാനത്ത് നിർത്തുന്ന ഗുരുതമായ വെളിപ്പെടുത്തലുകളാണ് പി വി അൻവർ നടത്തിയത്. ഫോൺ ചോർത്തൽ, കൊലപാതകം, സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധം ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് എ ഡി ജി പിക്കെതിരെ എം എൽ എ ഉന്നയിക്കുന്നതെന്നും സുധാകരൻ അറിയിച്ചു.

ഈ എഡിജിപിയെ എത്രയും വേഗം സർവീസിൽ നിന്ന് പുറത്താക്കണം. ആഭ്യന്തര വകുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. പി വി അൻവറിന്റെ ആരോപണങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയണം. മുൻപ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസിൽ പ്രതികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിട്ട ഉദ്യോഗസ്ഥനാണ് ഈ എ ഡി ജി പി. ഇദ്ദേഹത്തിന് ക്രമസമാധാന ചുമതല നൽകി കൊണ്ടാണ് രണ്ടാം പിണറായി സർക്കാർ പ്രത്യുപകാരം ചെയ്തത്. സ്വർണ്ണക്കടത്ത് ആരോപണം ഉയർന്നപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാത്തരം നെറികേടുകളുടെയും സങ്കേതമാണെന്ന് നേരത്തെ തന്നെ താൻ ഉന്നയിച്ചതാണ്. അത് ശരിവെയ്ക്കുന്നതാണ് ഭരണകക്ഷി എം എൽ എയുടെ ആരോപണങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീ വിഷയത്തിൽ പുറത്താക്കപ്പെട്ട പി ശശിയെ മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കാൻ നിയോഗിച്ചപ്പോൾ തന്നെ സി പി എമ്മിന്റെ നിലപാട് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ് പി ശശി. ഇദ്ദേഹം നടത്തുന്ന ഇടപാടുകൾ മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടക്കുന്നത്. പൂർണ്ണമായും ഉപജാപക സംഘത്തിന് സമ്പൂർണ്ണ വിധേയനായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. പിണറായി വിജയന് ആത്മാഭിമാനം ഉണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പുറത്തുപോകണമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നും ഇ പി ജയരാജനെ നീക്കി. ടി പി രാമകൃഷ്ണനാണ് പകരം ചുമതല പാർട്ടി നൽകിയിരിക്കുന്നത്. ബിജെപി ബന്ധ ആരോപണവുമായി ബന്ധപ്പെട്ടാണ് പാർട്ടിയുടെ അച്ചടക്ക നടപടി.

നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന സമിതിയിൽ പങ്കെടുക്കാതെ ഇപി കണ്ണൂരിലേക്ക് പോയി. കണ്ണൂരിലെ വീട്ടിലെത്തിയ ഇപിയോടുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഇപ്പോഴൊന്നും പറയാനില്ല, പറയാനുള്ളപ്പോൾ താൻ നിങ്ങളെ വിളിക്കാമെന്ന് അദ്ദേഹം മറുപടി നൽകി.

ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇ പി ജയരാജൻ ദല്ലാൾ നന്ദകുമാറിന്റെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തിയെന്ന വിവരം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

കൊച്ചി: മുകേഷ് രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുകേഷും സിപിഎമ്മുമാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം ജനങ്ങളുടെ മുന്നിൽ പ്രതിക്കൂട്ടിൽ നിൽക്കുകയാണ്. നിരവധി ആരോപണങ്ങളാണ് മുകേഷിനെതിരെ ഉയർന്നിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുകേഷ് രാജിവെക്കേണ്ടെന്ന് താൻ പറഞ്ഞിട്ടില്ല. രാജിവെക്കുന്നതാണ് ഏറ്റവും ഉചിതമായ തീരുമാനം. മുകേഷിനെ സംരക്ഷിക്കുന്ന സിപിഎം എന്ത് സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നത്. സിനിമാ നയരൂപീകരണ സമിതി 2 മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. അവരോട് ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ച് നയം രൂപീകരിക്കാനാണ് ആവശ്യപ്പെട്ടത്. മുകേഷ് അടക്കമുള്ള എട്ട് അംഗങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ട് വായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽദോസ് കുന്നപ്പള്ളിക്കും വിൻസന്റിനുമെതിരെ പാർട്ടി നടപടിയെടുത്തിരുന്നു. കുന്നപ്പള്ളിക്ക് മുൻകൂർ ജാമ്യം അനുവദിച്ചുള്ള കോടതി വിധിയിൽ കാര്യങ്ങൾ വ്യക്തമായിരുന്നു. സോളാർ കേസിൽ സിബിഐക്ക് വിട്ടവരല്ലേ ഇവർ. ഉമ്മൻ ചാണ്ടി മുൻകൂർ ജാമ്യത്തിന് പോലും പോയില്ലല്ലോ. ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. മുകേഷിനെതിരെ നിരവധി പേരാണ് പരാതിയുമായി രംഗത്ത് വരുന്നത്. കോൺഗ്രസുമായി ബന്ധപ്പെട്ടയാൾക്കെതിരെ ആരോപണം വന്നയുടൻ അദ്ദേഹത്തോടെ കെപിസിസി പ്രസിഡന്റ് രാജി ആവശ്യപ്പെട്ടു. മുകേഷ് രാജിവെക്കാൻ തയ്യാറല്ല. സിപിഎം മുകേഷിനോട് രാജി ആവശ്യപ്പെടണം. എന്നാൽ മുകേഷിന് കുട ചൂടി നിൽക്കുകയാണ് സിപിഎമ്മെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി.

കോട്ടയം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് സംരക്ഷിക്കേണ്ട ചിലരുടെ പേരുകൾ പരാമർശിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അതാരാണന്ന് മന്ത്രിമാർക്കേ അറിയൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാർ നടത്തിയ ലൈംഗികാരോപണങ്ങളിൽ പൊലീസ് കേസെടുക്കാൻ തയ്യാറാവാത്ത സാഹചര്യത്തെ തുടർന്നാണ് വിഷയത്തിൽ കെ സുരേന്ദ്രൻ പ്രതികരണം നടത്തിയത്.

ഒന്നുകിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന് വെറുമൊരു കടലാസിന്റെ വില മാത്രമേ ഉള്ളൂവെന്ന് സംസ്ഥാന സർക്കാർ സമ്മതിക്കണം. അല്ലെങ്കിൽ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന ഗുരുതര ആരോപണങ്ങളിൽ കേസെടുക്കാൻ സർക്കാർ തയ്യാറാകണം. അല്ലാതെ ഹേമ കമ്മിറ്റിയെ നിയോഗിച്ചുവെന്ന വാചകമടി മാത്രം സർക്കാർ നടത്തിയാൽ പോരെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ചലച്ചിത്ര രംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച് പരിഹാരം കാണാൻ വിപ്ലവകരമായ നീക്കം നടത്തിയെന്ന വാചക കസർത്ത് സർക്കാർ അവസാനിപ്പിക്കണം. പൊലീസിൽ പരാതി പറഞ്ഞാലും കേസ് എടുക്കാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. നടൻ സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ച പെൺകുട്ടി പൊലീസിൽ പരാതി നൽകിയിട്ടും കേസ് എടുത്തില്ല. മുകേഷിന്റെ കാര്യത്തിലും സമാന സ്ഥിതി. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ മറുപടി പറയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളവയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഹേമ കമ്മിറ്റി ഒരു ജുഡിഷ്യൽ കമ്മിഷനല്ലാത്തതിനാൽ പരാതി ലഭിക്കാതെ സർക്കാരിന് കേസ് എടുക്കാൻ കഴിയില്ല. തൊഴിലിടത്തെ സ്ത്രീ സുരക്ഷ ഉറപ്പാക്കാനാണ് സംസ്ഥാന സർക്കാർ ഇത്തരമൊരു കമ്മിറ്റി രൂപീകരിച്ചതെന്ന് ബൃന്ദ കാരാട്ട് വ്യക്തമാക്കി.

ഇക്കാര്യത്തിൽ ഏതെങ്കിലും ഒരു സ്ത്രീ പരാതിയുമായി മുന്നോട്ട് വന്നാൽ കേസെടുത്ത് അന്വേഷണം ആരംഭിക്കും. നിയമപ്രകാരം പരാതി നൽകിയിട്ടുള്ള സ്ത്രീകളുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്. എന്നാൽ, വേട്ടക്കാരുടെ കാര്യം അങ്ങനെയല്ല. അവരുടെ പേരുകൾ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരേണ്ടതാണ്. ആത്മവിശ്വാസത്തോടെ സ്ത്രീകൾക്ക് പുറത്തുവന്ന് സംസാരിക്കാനാകുന്ന ഒരു സാഹചര്യം ഉണ്ടാകേണ്ടതുണ്ട്. എന്നാൽ, തുറന്ന് സംസാരിക്കുന്നതിൽ നിന്ന് പല കാരണങ്ങളും അവരെ വിലക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് ബൃന്ദ കാരാട്ട് അറിയിച്ചു.

ഇക്കാര്യത്തിൽ ഉയർന്നുവന്ന നിരവധി പ്രശ്‌നങ്ങൾ ചർച്ചചെയ്യേണ്ടതുണ്ട്. ഇന്ത്യയിലാദ്യമായി സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളെ കുറിച്ച് പഠിക്കാൻ ഇത്തരമൊരു കമ്മീഷനെ നിയോഗിച്ച കേരള സർക്കാരിനെ അഭിനന്ദിക്കുന്നു. ഈ നടപടി സിനിമാമേഖലയിലെ സ്ത്രീകൾക്ക് പൊതുചർച്ചകളിൽ സംസാരിക്കുന്നതിന് ആത്മവിശ്വാസം നൽകുന്നതാണ്. കേരള സർക്കാർ രൂപീകരിച്ച ഹേമ കമ്മിറ്റി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.