Latest News (Page 51)

ന്യൂഡൽഹി: ചെങ്ങന്നൂർ മുൻ എംഎൽഎ കെ കെ രാമചന്ദ്രന്റെ മകൻ ആർ പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ശരി വച്ച് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തു കൊണ്ട് സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. കേരള സബോർഡിനേറ്റ് സർവീസ് ചട്ടം 39 പ്രകാരം തസ്തിക സൃഷ്ടിച്ചാണ് പ്രശാന്തിന് ജോലി നൽകിയത്.

പ്രശാന്തിന് യോഗ്യതകളെല്ലാം ഉണ്ടെന്നും മറ്റാരുടെയും അവകാശം നിഷേധിച്ചിട്ടില്ലെന്നും മറ്റാർക്കും അവസരം നഷ്ടപ്പെട്ടില്ലെന്നും സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചെങ്കിലും ഒരു എംഎൽഎയുടെ മകന് എങ്ങനെ ആശ്രിത നിയമനം നൽകുമെന്ന് കോടതി ചോദിച്ചു. പ്രശാന്തിന് 2018 ജനുവരിയിലാണ് പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റൻറ് എൻജിനീയറുടെ തസ്തിക സൃഷ്ടിച്ച് നിയമനം നൽകിയത്.

എന്നാൽ നിയമനം ഭരണഘടനയുടെ 14,13 അനുച്ഛേദങ്ങളുടെ ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. പാലക്കാട് സ്വദേശി അശോക് കുമാർ നൽകിയ ഹർജിയിലായിരുന്നു നടപടി. എംഎൽഎ സർക്കാർ ജീവനക്കാരനല്ലാത്തതിനാൽ മകന് ആശ്രിത നിയമനം നൽകാൻ വ്യവസ്ഥയില്ലെന്നും പിതാവിന്റെ മരണത്തെ തുടർന്ന് നിയമസഭാ സീറ്റ് ആവശ്യപ്പെടാതിരിക്കാൻ മകന് ജോലി നൽകിയെന്നുമാണ് ഹർജിയിൽ ആരോപിച്ചിരുന്നത്.

ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണത്തിൽ കടുത്ത നടപടിയുമായി സുപ്രീം കോടതി. 4 സംസ്ഥാനങ്ങളിലെയും ഡൽഹിയിലെയും ചീഫ് സെക്രട്ടറിമാർ വ്യാഴാഴ്ച ഹാജരാകണമെന്നാണ് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് സെക്രട്ടറിമാർക്ക് സമൻസ് അയച്ചു. യുപി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കാണ് സമൻസ് അയച്ചിരിക്കുന്നത്. ക്ഷമയ്ക്ക് പരിധിയുണ്ടെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മണിമല നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. മണിമല നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് (ഓറഞ്ച് അലർട്ട്) പ്രഖ്യാപിച്ചിരിയ്ക്കുന്നു.

സംസ്ഥാന ജലസേചന വകുപ്പിന്റെ പത്തനംതിട്ട ജില്ലയിലെ വള്ളംകുളം (Thondra) സ്റ്റേഷനിൽ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാൽ മണിമല നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കൊച്ചി: വൈദ്യുതി ബോർഡിലെ കെടുകാര്യസ്ഥതക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സാധാരണക്കാരാണ് വൈദ്യുതി വകുപ്പിലെ കെടുകാര്യസ്ഥതയുടെ തിക്തഫലം അനുഭവിക്കുന്നതെന്ന് വി ഡി സതീശൻ വ്യക്തമാക്കി.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വൈദ്യുതി ബോർഡിനെ ലാഭത്തിലാക്കി കടം കുറച്ചുകൊണ്ടുവന്നു. 2016-ൽ അധികാരത്തിൽ നിന്നും ഇറങ്ങുമ്പോൾ വൈദ്യുതി ബോർഡിന്റെ അതുവരെയുള്ള കടം 1083 കോടി രൂപയായിരുന്നു. ഇപ്പോൾ അത് 45,000 കോടിയായി. കെടുകാര്യസ്ഥതയാണ് വൈദ്യുതി ബോർഡിൽ നടക്കുന്നത്. സാധാരണക്കാരാണ് അതിന്റെ തിക്തഫലം അനുഭവിക്കുന്നത്. ഇപ്പോൾ മൂന്നാമത്തെ തവണ ചാർജ് കൂട്ടാനാണ് വൈദ്യുതി ബോർഡ് തീരുമാനിച്ചിരിക്കുന്നത്. കയ്യിൽ പണമില്ലാത്ത സർക്കാരാണ് അനർഹരമായവർക്ക് പെൻഷൻ നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

അനർഹർ പെൻഷൻ വാങ്ങുന്നുണ്ടെന്ന് സിഎജി ചൂണ്ടിക്കാട്ടിയിട്ടും രണ്ടു വർഷമായി ഈ സർക്കാർ എവിടെയായിരുന്നു. ശമ്പളം കൈപ്പറ്റുന്നതിനൊപ്പം സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നത് ഗുരുതര കുറ്റകൃത്യമാണ്. അത്തരക്കാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തട്ടിപ്പ് കാട്ടിയവരുടെ പേരുകൾ പുറത്തു വിടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും സർക്കാർ എന്തുകൊണ്ട് വൈകുന്നു എന്നതു സംശയകരമാണ്. എയ്ഡഡ് സ്‌കൂളുകളിൽ മൂന്ന് വർഷം മുൻപ് സ്ഥിര നിയമനം കിട്ടിയ അധ്യാപകരെ ദിവസ വേതനക്കാരാക്കി മാറ്റാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ സർക്കാരിനല്ലാതെ ആർക്ക് ഇത്തരം തലതിരിഞ്ഞ തീരുമാനങ്ങൾ എടുക്കാനാകുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: സുപ്രീം കോടതി സമുച്ചയത്തിൽ തീപിടുത്തം. കോടതി നമ്പർ 11നും കോടതി നമ്പർ 12നും ഇടയിലുള്ള വെയിറ്റിങ് ഏരിയയിലാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്.

ഉടൻ തന്നെ തീ അണച്ചതിനാൽ വൻദുരന്തമാണ് ഒഴിവായത്. തീപിടിച്ച് പുക ഉയർന്ന ഉടനെ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ചേർന്ന് അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു.

നേരിയ തീപിടിത്തമാണ് ഉണ്ടായതെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. സംഭവത്തെ തുടർന്ന് സ്ഥലത്ത് പുക പടലം ഉയർന്നു. സംഭവത്തെ തുടർന്ന് കോടതി നമ്പർ 11ലെ നടപടികൾ താത്കാലികമായി നിർത്തിവെച്ചു.

ഇടുക്കി: കനത്ത മൂടൽമഞ്ഞും മഴയും കാരണം ശബരിമലയിലേക്കുള്ള പരമ്പരാഗത കാനന പാതകളായ സത്രം പുല്ലുമേട്, മുക്കുഴി സന്നിധാനം എന്നീ പാതകൾ വഴി ഇന്ന് അയ്യപ്പ ഭക്തരെ കടത്തി വിടില്ല. സത്രം പുല്ലുമേട് വഴി സന്നിധാനത്തേക്ക് പോകാൻ അഞ്ഞൂറോളം ഭക്തർ ഇന്നലെ രാത്രി തന്നെ എത്തിയിരുന്നു. കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രമേ കടത്തി വിടുകയുള്ളുവെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി.

കുറെ ഭക്തർ പമ്പ വഴി പോയി. അവശേഷിച്ച ഭക്തർക്കായി കുമളിയിൽ നിന്നും പമ്പയിലേക്ക് പ്രത്യേക സർവീസ് നടത്തി. സീറോ പോയിന്റ്, സീതക്കുളം മേഖലയിലാണ് കനത്ത മൂടൽമഞ്ഞുണ്ടായിരുന്നത്. തുടർന്ന് മുക്കുഴി വഴിയുള്ള ഗതാഗതവും ജില്ല കളക്ടർ നിരോധിച്ചു.

അയ്യപ്പ ഭക്തരുടെ സഞ്ചാരത്തിനു നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ആവശ്യമായി വന്നാൽ ഏഴ് സ്ഥലങ്ങളിൽ താൽക്കാലിക ഷെൽട്ടർ തുറക്കാൻ കളക്ടർ നിർദേശം നൽകി.

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത് അനിവാര്യമാണെന്നും പ്രത്യേക സമ്മർ താരിഫ് ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാൽ തന്നെ വൈദ്യുതി നിരക്ക് വർധനവ് അനിവാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി.

നിരക്ക് വർധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് പൂർത്തിയാക്കി. റിപ്പോർട്ട് കെഎസ്ഇബിക്ക് നൽകിയാൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാരുമായും ഉപഭോക്താക്കളുമായും ചർച്ചചെയ്ത് നയപരമായ തീരുമാനമെടുക്കും. ഉപഭോക്താക്കൾക്ക് പോറലേൽക്കാതെയായിരിക്കും നിരക്കുവർധനവ് ഉണ്ടാകുക. സമ്മർ താരിഫും കൊണ്ടുവരുന്നത് ആലോചനയിലുണ്ട്. വേനൽകാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസന്ധിയാണ്. ഇത് മറികടക്കാനാണ് സമ്മർ താരിഫ് പരിഗണിക്കുന്നത്. നിരക്ക് വർധനവിന് പുറമെ വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏർപ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. രാത്രിയും പകലും പ്രത്യേക നിരക്ക് ഏർപ്പെടുത്തുന്നതും പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവവന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്നതിനാൽ ഇത് മലവെള്ളപ്പാച്ചിലേക്കും മിന്നൽ പ്രളയം പോലുള്ള സാഹചര്യത്തിലേക്കും വഴി വച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ തയ്യാറാവണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

റെഡ്, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കേണ്ടതാണ്. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംഭവിച്ച വിവരം ബന്ധപ്പെട്ട റെവന്യൂ-തദ്ദേശ സ്ഥാപന അധികാരികളിൽ നിന്ന് മുൻകൂറായി അറിഞ്ഞുവെക്കേണ്ടതും അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസ്സിലാക്കി വയ്ക്കാനും ശ്രദ്ധിക്കണം.

കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൊച്ചി: എറണാകുളം ജനറൽ ആശുപത്രി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ ഒരുങ്ങുന്നത്. ഇതിനുള്ള ലൈസൻസ് കെ. സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടർ ആശുപത്രി സൂപ്രണ്ടിന് കൈമാറി.

എത്രയും വേഗം ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. രാജ്യത്തിന് തന്നെ അഭിമാനകരമാണ് എറണാകുളം ജനറൽ ആശുപത്രി. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് ജനറൽ ആശുപത്രിയിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഹൃദയ ശസ്ത്രക്രിയാ വിദഗ്ധരുടെ സേവനം ലഭ്യമാക്കി രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയിൽ നെഞ്ച് തുറക്കാതെ വാൽവ് മാറ്റ ശസ്ത്രക്രിയ നടത്തി. ഇന്ത്യയിൽ ആദ്യമായി ഹൃദയ ശസ്ത്രക്രിയ നടത്തിയ ജില്ലാതല ആശുപത്രി കൂടിയാണ്. കാർഡിയോളജി ഉൾപ്പെടെ 7 സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ, 2 കാത്ത് ലാബുള്ള ആശുപത്രി, എൻ.എ.ബി.എച്ച്. അംഗീകാരം എന്നിവ ഈ ആശുപത്രിയുടെ പ്രത്യേകതകളാണ്. ഇത് കൂടാതെയാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

sabarimala

പത്തനംതിട്ട: അയ്യപ്പദർശനത്തിന് വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യുന്നവർ അതതു ദിവസം സമയക്രമം പാലിച്ചെത്തിയാൽ അനാവശ്യതിരക്ക് ഒഴിവാക്കാനും, ബുദ്ധിമുട്ട് ഇല്ലാതെ സുഗമമായ ദർശനം സാധ്യമാക്കാനും ഇടയാകുമെന്ന് ജില്ലാ പോലീസ്. സ്‌പോട് ബുക്കിങ് 10000 ആയി നിജപ്പെടുത്തിയിട്ടുള്ളതിനാൽ, ശബരിമല സന്ദർശനത്തിന് എത്തുന്നവർ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യുന്നത് നിർബന്ധമാണ്.

ദിവസം കഴിയുന്തോറും തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുകയാണ്. ഇന്ന് രാവിലെ 11 മണിവരെ മാത്രം ദർശനം നടത്തിയവരുടെ എണ്ണം 30,882 ആണ്, ഇതിൽ ബുക്ക് ചെയ്ത ദിവസത്തെ സ്ലോട്ടിന്റെ സമയത്തിന് മുമ്പോ ശേഷമോ എത്തിയവർ 5988 ആണ്. ആകെ കണക്കാക്കുമ്പോൾ ദർശനത്തിനായി നടതുറന്നത് മുതൽ ഇന്ന് രാവിലെ 11 വരെ ദർശനം നടത്തിയത് 11,45,625 പേരാണ്. 15 മുതൽ ഇതുവരെ, ബുക്ക് ചെയ്ത ദിവസത്തെ സ്ലോട്ടിന്റെ സമയത്തിന് മുമ്പോ ശേഷമോ എത്തിയവർ 2,01,702 ആണ്. ഇത് സൂചിപ്പിക്കുന്നത് സ്ലോട്ടിന്റെ സമയക്രമം പാലിക്കാതെ ദർശനത്തിന് എത്തുന്നവരുടെ എണ്ണം വർധിക്കുന്നതായാണ്. ഇത് ആകെയുള്ള കണക്കിനെ ബാധിക്കുന്നുണ്ട്. അനാവശ്യ തിരക്ക് ഉണ്ടാവുന്നതിനും ഇത്തരത്തിൽ ഭക്തർ എത്തുന്നത് ഇടയാക്കുന്നു. അതിനാൽ, കൃത്യമായ സമയം പാലിച്ച് ദർശനത്തിനായി ഭക്തർ എത്തുന്നത് ഉറപ്പാക്കിയാൽ സുഗമമായും, യാതൊരു ബുദ്ധിമുട്ട് ഇല്ലാതെയും, തിരക്കൊഴിവാക്കിയും അയ്യപ്പദർശനം സാധ്യമാകുമെന്നാണ് കരുതുന്നതെന്ന് ജില്ലാപോലീസ് വിലയിരുത്തുന്നു.

സംസ്ഥാനത്തുള്ളവർക്ക് തീർച്ചയായും ഇത് പാലിക്കാൻ കഴിയുമെന്നും, ഇതര സംസ്ഥാനത്തുനിന്നുള്ളവർക്ക് ഒരുപരിധിവരെ ബുക്കിങ്ങിന്റെ സമയക്രമം പാലിക്കാൻ സാധിക്കുമെന്നുമാണ് ജില്ലാ പോലീസിന്റെ വിലയിരുത്തൽ.