ഇടുക്കി: കനത്ത മൂടൽമഞ്ഞും മഴയും കാരണം ശബരിമലയിലേക്കുള്ള പരമ്പരാഗത കാനന പാതകളായ സത്രം പുല്ലുമേട്, മുക്കുഴി സന്നിധാനം എന്നീ പാതകൾ വഴി ഇന്ന് അയ്യപ്പ ഭക്തരെ കടത്തി വിടില്ല. സത്രം പുല്ലുമേട് വഴി സന്നിധാനത്തേക്ക് പോകാൻ അഞ്ഞൂറോളം ഭക്തർ ഇന്നലെ രാത്രി തന്നെ എത്തിയിരുന്നു. കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രമേ കടത്തി വിടുകയുള്ളുവെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി.
കുറെ ഭക്തർ പമ്പ വഴി പോയി. അവശേഷിച്ച ഭക്തർക്കായി കുമളിയിൽ നിന്നും പമ്പയിലേക്ക് പ്രത്യേക സർവീസ് നടത്തി. സീറോ പോയിന്റ്, സീതക്കുളം മേഖലയിലാണ് കനത്ത മൂടൽമഞ്ഞുണ്ടായിരുന്നത്. തുടർന്ന് മുക്കുഴി വഴിയുള്ള ഗതാഗതവും ജില്ല കളക്ടർ നിരോധിച്ചു.
അയ്യപ്പ ഭക്തരുടെ സഞ്ചാരത്തിനു നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ആവശ്യമായി വന്നാൽ ഏഴ് സ്ഥലങ്ങളിൽ താൽക്കാലിക ഷെൽട്ടർ തുറക്കാൻ കളക്ടർ നിർദേശം നൽകി.

