Latest News (Page 52)

കൊച്ചി: ഡിജിറ്റൽ അറസ്റ്റിലൂടെ പണം തട്ടിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ മുഹമ്മദ് മുഹ്‌സിൽ, കെ പി മിസ്ഹാബ് എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി സൈബർ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ നാലു കോടി രൂപയാണ് ഇവർ കാക്കനാട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത്. സംഭവത്തിൽ കാക്കനാട് സ്വദേശിയുടെ പരാതിയിൽ സൈബർ പോലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. ഫോണിലേക്ക് വിളിച്ചശേഷം നിയമവിരുദ്ധമായ ഇടപാട് നടന്നിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് പോലീസ് എന്ന വ്യാജേന വീഡിയോ കാൾ വന്നുകൊണ്ടുള്ള ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് വ്യാപകമാകുന്നതിനിടെയാണ് സംഭവത്തിൽ മലയാളികൾ അറസ്റ്റിലാകുന്നത്. ഉത്തരേന്ത്യൻ കേന്ദ്രീകരിച്ചുള്ള ഇത്തരം സംഘങ്ങളെക്കുറിച്ച് നേരത്തെയും വിവരം ലഭിച്ചിട്ടുണ്ടെങ്കിലും കേരളത്തിലും ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരമാണ് രണ്ടുപേരുടെയും അറസ്റ്റിലൂടെ പുറത്തുവരുന്നത്.

അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫിലേക്കെന്ന വാർത്തകൾ നിഷേധിച്ച് ജോസ് കെ മാണി രംഗത്ത്. കേരള കോൺഗ്രസ്സ് മുന്നണി മാറ്റത്തിൽ ഒരു ചർച്ചയും ആരുമായും നടത്തിയിട്ടില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി.

വാർത്തകൾ വ്യാജമാണ്. അന്തരീക്ഷത്തിൽ നിന്ന് സൃഷ്ടിച്ചതാണ്. മാധ്യമങ്ങൾ വാർത്ത സ്ഥിരീകരിക്കണമായിരുന്നു. കേരള കോൺഗ്രസ്സ് എം എൽഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. പാർട്ടി യുഡിഎഫ് വിട്ടതല്ല. യുഡിഎഫിൽ നിന്ന് പുറത്താക്കിയതാണ്. കേരള കോൺഗ്രസ് എം എൽഡിഎഫിനൊപ്പം ഉറച്ച് നിൽക്കും. മതമേലധ്യക്ഷൻമാർ മുന്നണി പ്രവേശത്തിൽ ഇടപെട്ടിട്ടില്ല. മുന്നണിയിൽ ആശയക്കുഴപ്പം ഉണ്ടാക്കലാണ് ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഡിഎഫിനെ സഹായിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് വാർത്തകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലാ, കടുത്തുരുത്തി നിയമസഭാ സീറ്റുകൾ സംബന്ധിച്ച് ധാരണയായാൽ യുഡിഎഫിലേക്ക് തിരിച്ചുവരാമെന്ന നിലപാടിലാണ് കേരള കോൺഗ്രസ് എം എന്നായിരുന്നു വാർത്തകൾ.

വയനാട്: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചൂരൽമല മുണ്ടക്കൈ ദുരിതബാധിതർക്കായി ഒന്നും ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തി വയനാട് എംപി പ്രിയങ്ക ഗാന്ധി. എല്ലാ രാഷ്ട്രീയത്തിലും അപ്പുറം അതിഭീകരമായ മാനുഷിക ദുരന്തമാണ് ഇവിടെ നടന്നത് അതിൽ ആരും രാഷ്ട്രീയം കാണരുത്. എല്ലാവരും മനുഷ്യരാണ്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ദുരന്തബാധിതരെ സന്ദർശിച്ചിട്ടുണ്ട്. ആ മനുഷ്യരുടെ മുഖം ഓർക്കണമെന്ന് രണ്ടുപേരോടും താൻ അഭ്യർഥിക്കുകയാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.

ദുരന്തം ഉണ്ടായപ്പോൾ എല്ലാവരും ഒന്നിച്ചു നിന്നു, ഈ യോജിപ്പ് രാഷ്ട്രീയത്തിലും കാണണം. മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനെതിരെ പൊലീസ് നടത്തിയ ലാത്തിചാർജിലും പ്രിയങ്ക ഗാന്ധി വിമർശനം ഉന്നയിച്ചു.

ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കൃത്യമായ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് താൻ കത്തെഴുതും, കേന്ദ്രത്തിലും സമ്മർദം ചെലുത്തും. അതാവശ്യപ്പെട്ട യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരെ പൊലീസ് ലാത്തിച്ചാർജ് ചെയ്തു. വയനാട്ടിലേയ്ക്ക് വരുന്നത് സുരക്ഷിതമല്ലെന്നാണ് പുറത്തുനിൽക്കുന്നവർ കരുതുന്നത്.ഇവിടെ വീണ്ടും ടൂറിസം വളർത്തണം. വയനാട് അത്ര സുന്ദരമാണെന്നും കാർഷികവൃത്തി, ഭക്ഷ്യ സുരക്ഷ എന്നിവയ്ക്കെല്ലാം മുൻഗണന നൽകുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പെൻഷൻ വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർവീസിൽ തുടരവെ സമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റിയവരുടെ പേരു വിവരങ്ങൾ സർക്കാർ പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കത്തു നൽകി. അല്ലാത്ത പക്ഷം സത്യസന്ധരായ ഉദ്യോഗസ്ഥർ കൂടി സംശയനിഴലിലാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമൂഹിക സുരക്ഷാ പെൻഷൻ ലിസ്റ്റിൽ അനർഹർ ഉൾപ്പെട്ടിട്ടുണ്ടെന്ന് 2023 സെപ്തംബറിൽ കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ സമർപ്പിച്ച റിപ്പോർട്ടിലും കണ്ടെത്തിയിരുന്നു. പരിഹാര നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് 2022 മെയ് മാസത്തിൽ സർക്കാർ സിഎജിയെ അറിച്ചിരുന്നതുമാണ്. എന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് അദ്ഭുതകരമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

തിരുവനന്തപുരം: ഫിൻജാൽ ചുഴലിക്കാറ്റ് പുതുച്ചേരിക്കും വടക്കൻ തമിഴ്‌നാടിനും മുകളിലായി സ്ഥിതിചെയ്യുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 6 മണിക്കൂറിൽ അതിതീവ്ര ന്യുന മർദ്ദമായി ശക്തി കുറയാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നാളെ അതിതീവ്ര മഴയ്ക്കും ഡിസംബർ 4 വരെയുള്ള തീയതികളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഡിസംബർ രണ്ടിന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഡിസംബർ രണ്ടിന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

  • ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണം.
  • സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.
  • ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
  • സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
  • വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം.
  • ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
  • മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.
  • ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യത മുന്നിൽ കാണണം.
  • റെഡ്, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കേണ്ടതാണ്. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംഭവിച്ച വിവരം ബന്ധപ്പെട്ട റെവന്യൂ-തദ്ദേശ സ്ഥാപന അധികാരികളിൽ നിന്ന് മുൻകൂറായി അറിഞ്ഞു വെക്കേണ്ടതും അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസ്സിലാക്കി വെക്കേണ്ടതുമാണ്.
  • ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/…/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.
  • ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
  • മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.
  • കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്.
  • വൈദ്യതി ലൈനുകൾ പൊട്ടി വീണ് കൊണ്ടുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുന്നേ വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവർ, ക്ലാസുകളിൽ പോകുന്ന കുട്ടികൾ തുടങ്ങിയവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയിൽ പെട്ടാൽ 1912 എന്ന നമ്പറിൽ KSEB യെ അറിയിക്കുക.
    കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

കണ്ണൂർ: സിപിഎമ്മിനെ തകർക്കാൻ അമേരിക്കയിൽ നിന്ന് പരിശീലനം നേടിയവർ എത്തുന്നുവെന്ന് മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ. പാർട്ടിയെ തകർക്കാനുള്ള ലക്ഷ്യം പാർട്ടി നേതൃത്വത്തെ ആക്രമിക്കലാണ്. ഇപ്പോൾ അതാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാപ്പിനിശ്ശേരി ഏരിയ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സിപിഎമ്മിനെ തകർക്കാൻ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ പരിശീലനം കൊടുത്ത് ഇന്ത്യയിലേക്ക് അയക്കുകയാണ്. പോസ്റ്റു മോഡേൺ എന്ന പേരിലാണ് പരിശീലനം. ലോകത്തെ പല കമ്മ്യൂണിസ്റ്റു പാർട്ടികളെയും തകർത്തത് അങ്ങനെയാണെന്നും ഇപി ജയരാജൻ ആരോപിച്ചു. പാർട്ടി നേതൃത്വത്തെ ആക്രമിക്കാനും ദുർബലപ്പെടുത്താനും വാർത്താമാധ്യമങ്ങളെ പണം കൊടുത്തു വാങ്ങുകയാണെന്നും അദ്ദേഹം വിമർശിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസിലർ എന്ന നിലയിൽ ഗവർണറുടെ ഇടപെടലുകൾ ജനാധിപത്യ വിരുദ്ധമാണെന്ന് വ്യക്തമാക്കി മന്ത്രി ആർ ബിന്ദു. കെടിയു വിസിയെ നിയമിക്കേണ്ടത് സർക്കാർ നൽകുന്ന പാനലിൽ നിന്നാണെന്ന് കെടിയു നിയമത്തിൽ വ്യക്തമായി പറയുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് സർവകലാശാലകളുടെ പ്രവർത്തനത്തിന് സർക്കാർ നൽകുന്ന പിന്തുണ വലുതാണ്. എന്നാൽ സംസ്ഥാന സർക്കാരിന് റോൾ ഇല്ലെന്നാണ് ഗവർണർ പറയുന്നത്. ഗവർണറുടേത് സ്വേച്ഛാധിപത്യ നിലപാടാണ്. സർവ്വകലാശാലകളുടെ പ്രവർത്തനം പിന്നോട്ട് അടിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. സംഘപരിവാർ അജണ്ടകൾക്ക് ചൂട്ടുപിടിക്കുകയാണ് ഗവർണർ. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉയർച്ചയ്ക്ക് ഗവർണർ ചെറുവിരൽ അനക്കിയിട്ടില്ലെന്നും ആർ ബിന്ദു കൂട്ടിച്ചേർത്തു.

ആലപ്പുഴ: സിപിഎം നേതാവ് ജി സുധാകരനെ വീട്ടിലെത്തി സന്ദർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സിപിഎം വേദികളിൽ നിന്ന് ജി സുധാകരൻ പൂർണമായും മാറ്റിനിർത്തപ്പെട്ട സാഹചര്യത്തിലാണ് കെ സി വേണുഗോപാലിന്റെ സന്ദർശനം. എന്നാൽ, ഇത് സൗഹൃദ സന്ദർശനം മാത്രമാണെന്നാണ് കെസി വേണുഗോപാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

സ്വന്തം വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെ നടന്ന ഏരിയാ സമ്മേളനത്തിൽ പോലും തീർത്തും ഒഴിവാക്കപ്പെട്ടതിന് പിന്നാലെ പാർട്ടിയുമായി ജി സുധാകരൻ അതൃപ്തിയിലാണ്. ഈ സാഹചര്യത്തിൽ വേണുഗോപാൽ നടത്തുന്ന സന്ദർശനം പുതിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴി തുറക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

തങ്ങൾ ഇടയ്ക്കിടയ്ക്ക് കാണാറുണ്ടെന്നും സൗഹൃദ സന്ദർശനം മാത്രമാണെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ അതൃപ്തനാണെന്ന് ആരാണ് പറഞ്ഞതെന്നായിരുന്നു കെ സി വേണുഗോപാലിന്റെ സന്ദർശനത്തിന്റെ പിന്നാലെയുള്ള ജി സുധാകരന്റെ ചോദ്യം. തങ്ങൾ ദീർഘകാലം നിയമസഭയിൽ ഒരുമിച്ചുണ്ടായിരുന്നവരാണ്. താൻ കൂടി അംഗീകരിച്ചതാണ് പാർട്ടിയിലെ പ്രായ നിബന്ധനയെന്നും അദ്ദേഹം അറിയിച്ചു.

ചെന്നൈ: തമിഴ്‌നാട്ടിൽ കനത്ത മഴ. ഫിൻജാൽ ചുഴലിക്കാറ്റ് കരതൊട്ട പുതുച്ചേരിയിലും സമീപ ജില്ലയായ തമിഴ്‌നാട്ടിലെ വിഴുപ്പുറത്തും കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായി. രണ്ടിടത്തും നിരവധി വീടുകളിലും ഫ്‌ലാറ്റുകളിലും വെള്ളം കയറി. പുതുച്ചേരിയിൽ 24 മണിക്കൂറിനിടെ 48.37 സെന്റിമീറ്റർ മഴയും വിഴുപ്പുറത്തെ മൈലത്ത് 50 സെന്റിമീറ്റർ മഴയും ആണ് 24 മണിക്കൂറിൽ ലഭിച്ചത്.

പുതുച്ചേരിയിൽ റെക്കോഡ് മഴയാണ് പെയ്തത്. 1978ലെ 31.9 സെന്റിമീറ്റർ മഴക്കണക്കാണ് മറികടന്നത്. ശക്തമായ മഴയെ തുടർന്ന് പുതുച്ചേരിയിലെ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് സൈന്യം ഇറങ്ങിയിട്ടുണ്ട്.

രാത്രിവരെ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാട്ടിലെ വിഴുപ്പുറത്തും കടലൂരിലും കള്ളക്കുറിച്ചിയിലും ശക്തമായ മഴ തുടരുകയാണ്. പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ 5 ജില്ലകളിലും റെഡ് അലർട്ട് തുടരുകയാണ് . തമിഴ്‌നാട്ടിലെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ജീവനക്കാർക്ക് ഇനി ഹാജർ ബുക്ക് പഴങ്കഥ. ഡിസംബർ മാസം മുതൽ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം പൂർണമായ നിലയിൽ നടപ്പാക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. സെക്രട്ടേറിയറ്റിൽ ഹാജർ പുസ്തകം ഒഴിവാക്കിയെന്നും സ്പാർക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം പൂർണ്ണമായും നടപ്പിലാക്കിയെന്നുമാണ് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

സെക്രട്ടേറിയറ്റിൽ സ്പാർക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം പൂർണ്ണമായും നടപ്പിലാക്കിയതിനാൽ ഹാജർ പുസ്തകത്തിൽ ഹാജർ രേഖപ്പെടുത്തുന്നത് ഒഴിവാക്കി ഉത്തരവായി. ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുളള ഉദ്യോഗസ്ഥർ തുടർന്നും പുസ്തകത്തിൽ ഹാജർ രേഖപ്പെടുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.