Kerala (Page 33)

കോഴിക്കോട്: മെക് സെവൻ കൂട്ടായ്മ വിവാദത്തിൽ സിപിഎമ്മിന് മറുപടിയുമായി മെക് സെവൻ കൂട്ടായ്മയുടെ കാലിക്കറ്റ് ചീഫ് കോ-ഓഡിനേറ്റർ ടിപിഎം ഹാഷിറലി. മെക് സെവൻ കൂട്ടായ്മക്ക് പിന്നിൽ ജമാഅത്തെ ഇസ്ലാമിയോ പോപ്പുലർ ഫ്രണ്ടോ അല്ലെന്ന് കാലിക്കറ്റ് ചീഫ് കോഡിനേറ്റർ ടി പിഎം ഹാഷിറലി പ്രതികരിച്ചു. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഈ കൂട്ടായ്മക്ക് ആശംസ നേർന്ന് മന്ത്രി മുഹമ്മദ് റിയാസ് കത്തയച്ചിട്ടുണ്ട്. കൂട്ടായ്മ വ്യാപിപ്പിക്കണമെന്ന് മുഹമ്മദ് റിയാസ് തന്നെ ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് കോർഡിനേറ്റർ ടി.പി.എം ഹാഷിറലി മെക് സെവൻറെ കോഴിക്കോട് നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് മുൻ മന്ത്രി അഹമദ് ദേവർകോവിലാണ്. കോഴിക്കോട് മേയർ ബീന ഫിലിപ്പും പരിപാടികൾ ഉദ്ഘാടനം ചെയ്തിരുന്നു. മെക് സെവൻ കൂട്ടായ്മയിൽ സിപിഎം നേതാക്കളും ഉണ്ട്. സിപിഎം വ്യായാമം നടത്തുന്നവരുടെ കൂട്ടായ്മ സമാന്തരമായി സംഘടിപ്പിക്കാൻ ഒരുങ്ങുന്നുണ്ടെന്നും അത് കൊണ്ടാകാം ഇതിനെ എതിർക്കുന്നതെന്നും ടിപിഎം ഹാഷിറലി കൂട്ടിച്ചേർത്തു.

അതേസമയം, മലബാർ മേഖലയിലെ വ്യായാമ പരിശീലന കൂട്ടായ്മക്കെതിരെ സിപിഎമ്മും സുന്നി സംഘടനകളും രംഗത്തെത്തിയിരുന്നു. മെക്ക് 7ന് പിന്നിൽ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമെന്ന് സിപിഎം ആരോപിച്ചു. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു.

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷ പേപ്പർ ചേർന്ന സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് വണ്ണിലെ കണക്ക് പരീക്ഷയുടേയും എസ്എസ്എൽസി പരീക്ഷയിൽ ഇംഗ്ലീഷിന്റെയും ക്രിസ്മസ് പരീക്ഷ ചോദ്യ പേപ്പറുകൾ ചോർന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി സ്ഥിരീകിരിച്ചു.

കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരുമെന്നും പരീക്ഷ പേപ്പർ ചോർച്ചയിൽ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചോദ്യപേപ്പർ ചോർത്തുന്ന യുട്യൂബ് ചാനലുകാർക്കും ട്യൂഷൻ സെന്ററുകൾക്കും താത്കാലിക ലാഭം ഉണ്ടാകും. വലിയ നേട്ടമായാണ് അവർ ഇത് പറയുന്നത്. യൂട്യൂബ് ചാനലുകളിൽ ഇരുന്ന് പറയുന്നത് മിടുക്കായി കാണണ്ട. ചോദ്യപേപ്പർ തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ പുറത്ത് പോകില്ല. ഇത് പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണ്. പരീക്ഷ നടത്തിപ്പിൽ ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ലെന്നും അദ്ദേഹം അറിയിച്ചു.

ചോദ്യപേപ്പർ പ്രസിദ്ധീകരിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയുണ്ടാകും. സ്വകാര്യ ട്യൂഷൻ സെന്ററിൽ ജോലി ചെയ്യുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ വിവരങ്ങൾ ശേഖരിക്കും. അവരിലേക്കും അന്വേഷണം ഉണ്ടാകും. ചോർന്ന പരീക്ഷകൾ വീണ്ടും നടത്തുന്നതിൽ പിന്നീട് തീരുമാനം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പെരുമ്പാവൂർ: കെഎസ്ആർടിസിയിൽ ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. പെരുമ്പാവൂരിൽ കെഎസ്ആർടിസിയുടെ യാത്രാ ഫ്യുവൽസ് ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കെ എസ് ആർ ടി സിയിൽ ബ്രാൻഡിംഗ് നടപ്പാക്കാൻ ശ്രമിക്കുന്നത്. കെഎസ്ആർടിസിയുടെ 12 സ്റ്റേഷനുകൾ ബ്രാൻഡ് ചെയ്യുന്നതിനുള്ള ചർച്ച പുരോഗമിക്കുകയാണ്. ഗ്രാനൈറ്റ് ഒട്ടിച്ച് സ്റ്റേഷനുകൾ വൃത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി സ്റ്റേഷനുകളിലെ എല്ലാ ടോയ്‌ലെറ്റുകളും നവീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.

ടിക്കറ്റിതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസി നടപ്പാക്കുന്ന യാത്രാ ഫ്യുവൽസ് പദ്ധതിയിൽ സംസ്ഥാനത്തുടനീളം 75 റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളാണ് സ്ഥാപിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ ഭാവിയിൽ ഹരിത ഇന്ധനങ്ങളായ സിഎൻജി, എൽഎൻജി, ഇലക്ട്രിക് ഫാസ്റ്റ് ചാർജിംഗ് എന്നിവയും ഔട്ട്‌ലെറ്റുകളിൽ ലഭിക്കും. ഗുണമേന്മയുള്ളതും കലർപ്പില്ലാത്തതുമായ പെട്രോളിയം ഉത്പന്നങ്ങളാകും ഔട്ട്‌ലെറ്റിൽ ലഭിക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

കോട്ടയം: കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലെ പന്നിഫാമുകളിൽ ആണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശമായി കണക്കാക്കുമെന്ന് അധികൃതർ അറിയിച്ചു.

അതുപോലെ തന്നെ 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും കണക്കാക്കും. പന്നികളിൽ മാത്രമാണ് രോഗം കണ്ടുവരുന്നത്. മറ്റു മൃഗങ്ങളിലേക്ക് മനുഷ്യരിലേക്കോ രോഗം പകരില്ല. പന്നികളെ ബാധിക്കുന്ന വളരെയധികം ഗൗരവമുള്ള വൈറൽ അണുബാധയാണ് ആഫ്രിക്കൻ പന്നിപ്പനി. 1900കളിൽ ഈസ്റ്റ് ആഫ്രിക്കയിലാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിക്കുന്നത്. രോഗബാധയുണ്ടായാൽ പന്നികളിൽ മരണനിരക്ക് കൂടുതലാകുന്ന- അത്രയും ഗൗരവമുള്ള രോഗമാണിത്.

തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ അന്താരാഷ്ട്ര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തു. പ്രമുഖ ചലച്ചിത്രനടിയും സാമൂഹ്യപ്രവർത്തകയുമായ ശബാന ആസ്മി ചടങ്ങിൽ മുഖ്യഥിതിയായി. ഹോങ്ങൊങ് സംവിധായക ആൻ ഹൂയിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നൽകി.

മുന്നാം ലോക സിനിമക്ക് പ്രാധാന്യം നൽകുന്ന മേളയാണ് ഇത്തവണത്തെതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോർപറേറ്റ് താല്പര്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന സിനിമകൾ ഇപ്പോൾ കൂടുതലായി ഉണ്ടാകുന്നു. ഇതോടൊപ്പം കലാമൂല്യമുള്ള സിനിമകളും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന മലയാളികളുടെ സമീപനമാണ്, ഐഎഫ്എഫ്‌കെയ്ക്ക് രാജ്യത്തെ മേളകളിൽ മികച്ച പദവി നേടിക്കൊടുത്തതെന്ന് ശബാന ആസ്മി അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള എയർലിഫ്റ്റ് സേവനത്തിന് 132,62,00,000 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. 2019ലെ രണ്ടാം പ്രളയം മുതൽ വയനാട് ദുരന്ത സമയത്ത് വരെ ദുരന്ത ബാധിതരെ എയർലിഫ്റ്റ് ചെയ്തതിനാണ് കേന്ദ്രം തുക ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എയർ വൈസ് മാർഷൽ കത്ത് നൽകിയിട്ടുണ്ട്.

എത്രയും പെട്ടെന്ന് തുക അടക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 2019 ലെ പ്രളയത്തിലും തുടർന്ന് വയനാട് ഉരുൾപ്പൊട്ടലുണ്ടായപ്പോഴും വ്യോമസേന എയർലിഫ്റ്റിംഗ് സേവനം നൽകിയിരുന്നു. ഇതിന് ചെലവായ തുക തിരിച്ചടക്കണമെന്നാണ് ആവശ്യം. 132,62,00,000 രൂപയാണ് കേന്ദ്രത്തിന്റെ കണക്ക് പ്രകാരം കേരളം തിരിച്ചടക്കേണ്ടത്.

അതേസമയം, വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ കെടുതികൾ പരിഹരിക്കാൻ കേരളത്തെ സഹായിക്കാനുള്ള ഉത്തരവാദിത്തത്തിൽനിന്ന് കേന്ദ്ര സർക്കാർ ഒളിച്ചോടുകയാണെന്ന് കെ രാധാകൃഷ്ണൻ എംപി വിമർശിച്ചു. സഹായം നൽകുന്നില്ലെന്ന് മാത്രമല്ല, അന്യായമായി കേരളത്തെ കുറ്റപ്പെടുത്തുകയുമാണ് കേന്ദ്രം. ദുരന്തബാധിതരെ സഹായിക്കാൻ സംസ്ഥാന സർക്കാർ കഴിയുന്നതെല്ലാം ചെയ്തുവരികയാണ്. പ്രധാനമന്ത്രി ദുരന്തമേഖല നേരിട്ട് സന്ദർശിച്ച് ഡൽഹിയിൽ മടങ്ങിയെത്തിയപ്പോൾ സഹായം പ്രഖ്യാപിക്കുമെന്ന് പൊതുവെ പ്രതീക്ഷിച്ചിരുന്നു. കേന്ദ്രമന്ത്രിമാരും ഉദ്യോഗസ്ഥതല സംഘവും സന്ദർശിച്ചു. കേരളത്തിന് സഹായം ലഭിച്ചില്ല. 420 പേരുടെ ജീവൻ നഷ്ടപ്പെട്ട, ആയിരങ്ങൾ ഭവനരഹിതരായ ദുരന്തമാണ് ഉണ്ടായത്. സംസ്ഥാന സർക്കാരുകളുമായോ തദ്ദേശസ്ഥാപനങ്ങളുമായോ ചർച്ച നടത്താതെയാണ് നിയമഭേദഗതി കൊണ്ടുവന്നത്. അധികാര കേന്ദ്രീകരണമാണ് ലക്ഷ്യം. ലോകമെമ്പാടും പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഈ മേഖലയിൽ സമഗ്ര കാഴ്ചപ്പാട് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹൈദരാബാദ്: യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. തെലങ്കാന ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അല്ലു അർജുനെതിരെ ചുമത്തിയ മനപൂർവ്വമല്ലാത്ത നരഹത്യ നിലനിൽക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ജുവ്വടി ശ്രീദേവിയുടെ സിംഗിൾ ബെഞ്ചാണ് അല്ലു അർജുൻ നൽകിയ ജാമ്യഹർജി പരിഗണിച്ചത്.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി അല്ലു അർജുൻ എത്തിയതുകൊണ്ടാണ് ദുരന്തമുണ്ടായതെന്ന് പ്രഥമദൃഷ്ടിയാൽ ഇപ്പോൾ പറയാൻ കഴിയില്ല. അതിനാൽ അല്ലുവിന് ജാമ്യം അനുവദിക്കരുതെന്ന സർക്കാർ അഭിഭാഷകന്റെ വാദം അംഗീകരിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ജനപ്രീതിയുള്ള നടനായതിനാൽ സിനിമയുടെ പ്രമോഷന്റെ ഭാഗമായി താരത്തിന് ഒരിടത്തും പോകാൻ പാടില്ലെന്ന തരത്തിൽ നിയന്ത്രണങ്ങൾ വയ്ക്കാൻ സാധിക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

മരിച്ചുപോയ യുവതിയുടെ കുടുംബത്തോട് തങ്ങൾക്കെല്ലാവർക്കും സഹതാപമുണ്ട്. എന്നാൽ അതിന്റെ കുറ്റം അല്ലു അർജുന്റെ മേൽ ചുമത്താൻ സാധിക്കുമോ. അതിനാൽ താത്കാലികമായി ഇടക്കാല ജാമ്യം താരത്തിന് അനുവദിക്കുകയാണെന്നും കോടതി കൂട്ടിച്ചേർത്തു.ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്സ് സംഘമാണ് അല്ലു അർജുനെ അറസ്റ്റ് ചെയ്തത്. സന്ധ്യ തിയേറ്ററിലെത്തിയ താരത്തെ കാണാൻ ജനക്കൂട്ടം ഇരച്ചെത്തിയതോടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.

കൊച്ചി: സ്ത്രീകളെ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്ന് ഹൈക്കോടതി. വസ്ത്രധാരണത്തിന്റെ പേരിൽ കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച മാവേലിക്കര കുടുംബ കോടതിയുടെ ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കവെയായിരുന്നു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

വിവാഹമോചനം ആഘോഷിച്ച യുവതിയെ കുറ്റപ്പെടുത്തിയ കുടുംബക്കോടതി നടപടിയെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. സ്ത്രീയുടെ സ്വാതന്ത്ര്യമാണ് ഏത് വസ്ത്രമാണ് ധരിക്കേണ്ടതെന്നത്. അതിന്റെ പേരിൽ കോടതി തന്നെ സദാചാര ഗുണ്ടയാവരുതെന്ന് കോടതി പറഞ്ഞു.

ഈ വർഷം ആദ്യം പരസ്പര സമ്മതത്തോടെ വിവാഹ മോചനം നേടിയ മാവേലിക്കരക്കാരിയായ രണ്ട് കുട്ടികളുടെ അമ്മയായിരുന്നു ഹർജിക്കാരി. തന്റെ ശരീരം കാണുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചുവെന്നും ഡേറ്റിംഗ് ആപ്പിൽ ചിത്രങ്ങൾ അപ്പ് ലോഡ് ചെയ്തു, പുരുഷ സുഹൃത്തുക്കൾക്കൊപ്പം ചെലവഴിച്ചു തുടങ്ങി കാര്യങ്ങൾ പരാമർശിച്ചാണ് തനിക്ക് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ചതെന്നാണ് യുവതി നൽകിയ പരാതി.

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിൽ നൂതന സ്പെക്റ്റ് സിടി സ്‌കാനർ പ്രവർത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡിസംബർ 16 മുതൽ ട്രയൽ റണ്ണിന് ശേഷം പ്രവർത്തനം ആരംഭിക്കും. ഈ പുതിയ സാങ്കേതികവിദ്യയിലൂടെ കാൻസർ രോഗ നിർണയവും ചികിത്സയും അതോടൊപ്പം തൈറോയിഡ്, ഹൃദയം, തലച്ചോറ്, കരൾ, വൃക്കകൾ, ശ്വാസകോശം തുടങ്ങിയ വിവിധ അവയവങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്നതിനും രോഗ നിർണയത്തിനും ചികിത്സാ നിരീക്ഷണത്തിനും സാധിക്കും. ഡോക്ടർക്ക് തത്സമയം അവയവങ്ങളുടെ പ്രവർത്തനങ്ങൾ കണ്ട് രോഗനിർണയം നടത്തി റിപ്പോർട്ട് നൽകാൻ ഇതിലൂടെ സാധിക്കുന്നു. സ്വകാര്യ വൻകിട ആശുപത്രികളിലുള്ള ഈ സംവിധാനം കോഴിക്കോട് മെഡിക്കൽ കോളേജിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലുമാണ് സജ്ജമാക്കിയിരിക്കുന്നത്. ആർസിസിയിലും എംസിസിയിലും ഇത് സ്ഥാപിച്ചിട്ടുണ്ട്. ന്യൂക്ലിയർ മെഡിസിനിൽ പിജി കോഴ്‌സ് ആരംഭിച്ച് ചികിത്സ വിപുലപ്പെടുത്താനാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

സ്പെക്റ്റ് (സിംഗിൽ ഫോട്ടോൺ എമിഷൻ കമ്പ്യൂട്ടഡ് ട്രോമോഗ്രഫി), സിടി (കമ്പ്യൂട്ടഡ് ട്രോമോഗ്രഫി) എന്നീ രണ്ട് ഇമേജിംഗ് രീതികൾ സംയോജിപ്പിച്ചുള്ളതാണ് സ്പെക്റ്റ് സിടി സ്‌കാനർ. അൾട്രാസൗണ്ട് സ്‌കാൻ, എക്സ് റേ, സിടി സ്‌കാൻ, എംആർഐ സ്‌കാൻ എന്നിവ പ്രധാനമായും ശരീര ഘടന സംബന്ധിച്ച വിവരങ്ങൾ നൽകുമ്പോൾ ന്യൂക്ലിയർ മെഡിസിൻ സ്‌കാനുകൾ അവയവങ്ങളുടെ പ്രവർത്തനങ്ങളാണ് വിലയിരുത്തുന്നത്. സ്പെക്റ്റ് സിടി, പെറ്റ് സിടി എന്നീ ഉപകരണങ്ങൾ ശരീര ഘടനയും പ്രവർത്തനവും ഒരേ സമയം പഠിക്കുന്നതിന് സഹായിക്കുന്നു.

റേഡിയോ ആക്ടീവ് ട്രേസർ ഉപയോഗിച്ചാണ് സ്പെക്റ്റ് സിടി പ്രവർത്തിപ്പിക്കുക. വളരെ കുറഞ്ഞ അളവിലുള്ള റേഡിയേഷൻ ഉപയോഗിക്കുന്നതിനാൽ വികിരണം മൂലം കോശങ്ങൾക്ക് ഉണ്ടാകുന്ന തരാറുകൾക്കുള്ള സാധ്യത വളരെ കുറവാണ്. രോഗാധിക്യമുള്ള കോശങ്ങളിലേക്ക് ട്രേസർ ആഗിരണം ചെയ്യപ്പെടുകയും ഗാമ രശ്മികളെ പുറപ്പെടുവിക്കുകയും ചെയ്യുന്നു. സ്പെക്റ്റ് സ്‌കാനർ ഈ രശ്മികളെ ഡിറ്റക്റ്റ് ചെയ്യുകയും ത്രീഡി ഇമേജ് സൃഷ്ടിക്കുകയും ചെയ്യുന്നു. അതേസമയം സിടിയിലൂടെ എക്സ്റേ ഉപയോഗിച്ച് ശരീര കലകളുടെ ഘടന സംബന്ധിച്ച് വിശദമായ വിവരങ്ങൾ നൽകുകയും ചെയ്യുന്നു. രോഗാധിക്യമുള്ള അവയവങ്ങളെ കൃത്യമായി കണ്ടെത്താനും പരിശോധനാ ഫലങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും കഴിയുന്നു.

കേരളത്തിൽ കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകൾ, തലശ്ശേരി മലബാർ കാൻസർ സെന്റർ, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ എന്നീ സ്ഥാപനങ്ങളിലാണ് സർക്കാർ മേഖലയിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗം പ്രവർത്തിക്കുന്നത്. രസതന്ത്രം, ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം, കമ്പ്യൂട്ടർ സാങ്കേതികവിദ്യ, ഇമേജിംഗ്, വൈദ്യശാസ്ത്രം എന്നിങ്ങനെ വിവിധ ശാസ്ത്ര ശാഖകളുടെ ഒരു സംയോജനമാണ് ന്യൂക്ലിയർ മെഡിസിൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂക്ലിയർ മെഡിസിൻ ഒപി, തൈറോയ്ഡ് ക്ലിനിക് എന്നീ ഒപി വിഭാഗങ്ങളാണ് പ്രവർത്തിക്കുന്നത്. കാൻസറിനും, കാൻസർ ഇതര രോഗങ്ങൾക്കും ന്യൂക്ലിയർ മെഡിസിൻ ചികിത്സ ഫലപ്രദമാണ്. ചുറ്റുമുള്ള ശരീര കലകൾക്ക് ദോഷം ഉണ്ടാകാതെ കാൻസർ ബാധിച്ച കോശങ്ങളിൽ മാത്രം റേഡിയേഷൻ നൽകാൻ ന്യൂക്ലിയർ മെഡിസിൻ ചികിത്സയ്ക്ക് കഴിയും.

7.3 കോടി രൂപ ചെലവഴിച്ചുള്ള സ്പെക്റ്റ് സിടി സ്‌കാനറിന് പുറമേ 15 കോടി ചെലവഴിച്ച് പെറ്റ് സിടി (PET-CT) സ്‌കാനർ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികളും 4 കോടി ചെലഴിച്ചുള്ള ന്യൂക്ലിയർ മെഡിസിൻ ഹൈഡോസ് തെറാപ്പി വാർഡ് സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. മെഡിക്കൽ കോളേജിൽ സ്പെക്റ്റ് സിടി സ്‌കാനർ സൗകര്യം ലഭ്യമാക്കുന്നതിലൂടെ രോഗികൾക്ക് ഏറ്റവും മികച്ച ആരോഗ്യ പരിചരണം നൽകുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയാണ്.

ന്യൂഡൽഹി: റോഡ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ പനയമ്പാടത്ത് സിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാർഥിനികൾ മരിച്ച സംഭവത്തിന് പിന്നാലെയാണ് മന്ത്രിയുടെ നടപടി. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഗണേഷ് കുമാർ ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയപാതയടക്കമുള്ള പ്രധാന റോഡുകൾ ഡിസൈൻ ചെയ്യുന്നത് പലപ്പോഴും കോൺട്രാക്ടർമാരാണെന്നും ഗൂഗിൾ മാപ്പ് നോക്കിയാണ് ഡിസൈൻ ചെയ്യുന്നതെന്നും വിദഗ്ധർക്ക് വലിയ പങ്കില്ലെന്നും അദ്ദേഹം അറിയിച്ചു.

പലയിടത്തും ഹൈവേ നിർമാണത്തിൽ എൻജിനിയർമാർക്ക് വലിയ പങ്കില്ലാത്ത അവസ്ഥയാണ്. നിർമാണച്ചുമതല ഏൽപ്പിച്ചിരിക്കുന്ന കമ്പനികളുടെ കോൺട്രാക്ടർമാരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഗൂഗിൾ മാപ്പ് നോക്കിയാണ് ഡിസൈൻ ചെയ്യുന്നത്. അതുകൊണ്ടുതന്നെ പ്രാദേശികമായ കാര്യങ്ങൾ പരിഗണിക്കില്ല. ലോകബാങ്കിന്റെ റോഡുകൾ പോലെ, പ്രാദേശിക എൻജിനീയർമാരെയോ പ്രാദേശിക ജനപ്രതിനിധികൾക്കോ യാതൊരു പങ്കുമില്ല. ഗൂഗിൾ മാപ്പ് വഴി റോഡ് ഡിസൈൻ ചെയ്തശേഷം പണം നൽകുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോഡരികിൽ വീടുണ്ടോ വഴിയുണ്ടോ എന്നൊന്നും ഡിസൈൻ ചെയ്യുമ്പോൾ പരിഗണിക്കില്ല. വളവ്, കയറ്റം, ഇറക്കം എന്നിവയൊന്നും ശ്രദ്ധിക്കില്ലെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടത്താനായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.