കൊച്ചി: സ്ത്രീകളെ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്ന് ഹൈക്കോടതി. വസ്ത്രധാരണത്തിന്റെ പേരിൽ കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച മാവേലിക്കര കുടുംബ കോടതിയുടെ ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കവെയായിരുന്നു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
വിവാഹമോചനം ആഘോഷിച്ച യുവതിയെ കുറ്റപ്പെടുത്തിയ കുടുംബക്കോടതി നടപടിയെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. സ്ത്രീയുടെ സ്വാതന്ത്ര്യമാണ് ഏത് വസ്ത്രമാണ് ധരിക്കേണ്ടതെന്നത്. അതിന്റെ പേരിൽ കോടതി തന്നെ സദാചാര ഗുണ്ടയാവരുതെന്ന് കോടതി പറഞ്ഞു.
ഈ വർഷം ആദ്യം പരസ്പര സമ്മതത്തോടെ വിവാഹ മോചനം നേടിയ മാവേലിക്കരക്കാരിയായ രണ്ട് കുട്ടികളുടെ അമ്മയായിരുന്നു ഹർജിക്കാരി. തന്റെ ശരീരം കാണുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചുവെന്നും ഡേറ്റിംഗ് ആപ്പിൽ ചിത്രങ്ങൾ അപ്പ് ലോഡ് ചെയ്തു, പുരുഷ സുഹൃത്തുക്കൾക്കൊപ്പം ചെലവഴിച്ചു തുടങ്ങി കാര്യങ്ങൾ പരാമർശിച്ചാണ് തനിക്ക് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ചതെന്നാണ് യുവതി നൽകിയ പരാതി.

