തിരുവനന്തപുരം: പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള എയർലിഫ്റ്റ് സേവനത്തിന് 132,62,00,000 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. 2019ലെ രണ്ടാം പ്രളയം മുതൽ വയനാട് ദുരന്ത സമയത്ത് വരെ ദുരന്ത ബാധിതരെ എയർലിഫ്റ്റ് ചെയ്തതിനാണ് കേന്ദ്രം തുക ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എയർ വൈസ് മാർഷൽ കത്ത് നൽകിയിട്ടുണ്ട്.
എത്രയും പെട്ടെന്ന് തുക അടക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 2019 ലെ പ്രളയത്തിലും തുടർന്ന് വയനാട് ഉരുൾപ്പൊട്ടലുണ്ടായപ്പോഴും വ്യോമസേന എയർലിഫ്റ്റിംഗ് സേവനം നൽകിയിരുന്നു. ഇതിന് ചെലവായ തുക തിരിച്ചടക്കണമെന്നാണ് ആവശ്യം. 132,62,00,000 രൂപയാണ് കേന്ദ്രത്തിന്റെ കണക്ക് പ്രകാരം കേരളം തിരിച്ചടക്കേണ്ടത്.
അതേസമയം, വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ കെടുതികൾ പരിഹരിക്കാൻ കേരളത്തെ സഹായിക്കാനുള്ള ഉത്തരവാദിത്തത്തിൽനിന്ന് കേന്ദ്ര സർക്കാർ ഒളിച്ചോടുകയാണെന്ന് കെ രാധാകൃഷ്ണൻ എംപി വിമർശിച്ചു. സഹായം നൽകുന്നില്ലെന്ന് മാത്രമല്ല, അന്യായമായി കേരളത്തെ കുറ്റപ്പെടുത്തുകയുമാണ് കേന്ദ്രം. ദുരന്തബാധിതരെ സഹായിക്കാൻ സംസ്ഥാന സർക്കാർ കഴിയുന്നതെല്ലാം ചെയ്തുവരികയാണ്. പ്രധാനമന്ത്രി ദുരന്തമേഖല നേരിട്ട് സന്ദർശിച്ച് ഡൽഹിയിൽ മടങ്ങിയെത്തിയപ്പോൾ സഹായം പ്രഖ്യാപിക്കുമെന്ന് പൊതുവെ പ്രതീക്ഷിച്ചിരുന്നു. കേന്ദ്രമന്ത്രിമാരും ഉദ്യോഗസ്ഥതല സംഘവും സന്ദർശിച്ചു. കേരളത്തിന് സഹായം ലഭിച്ചില്ല. 420 പേരുടെ ജീവൻ നഷ്ടപ്പെട്ട, ആയിരങ്ങൾ ഭവനരഹിതരായ ദുരന്തമാണ് ഉണ്ടായത്. സംസ്ഥാന സർക്കാരുകളുമായോ തദ്ദേശസ്ഥാപനങ്ങളുമായോ ചർച്ച നടത്താതെയാണ് നിയമഭേദഗതി കൊണ്ടുവന്നത്. അധികാര കേന്ദ്രീകരണമാണ് ലക്ഷ്യം. ലോകമെമ്പാടും പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഈ മേഖലയിൽ സമഗ്ര കാഴ്ചപ്പാട് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

