യുവതിയുടെ മരണം; അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

ഹൈദരാബാദ്: യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. തെലങ്കാന ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അല്ലു അർജുനെതിരെ ചുമത്തിയ മനപൂർവ്വമല്ലാത്ത നരഹത്യ നിലനിൽക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ജുവ്വടി ശ്രീദേവിയുടെ സിംഗിൾ ബെഞ്ചാണ് അല്ലു അർജുൻ നൽകിയ ജാമ്യഹർജി പരിഗണിച്ചത്.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി അല്ലു അർജുൻ എത്തിയതുകൊണ്ടാണ് ദുരന്തമുണ്ടായതെന്ന് പ്രഥമദൃഷ്ടിയാൽ ഇപ്പോൾ പറയാൻ കഴിയില്ല. അതിനാൽ അല്ലുവിന് ജാമ്യം അനുവദിക്കരുതെന്ന സർക്കാർ അഭിഭാഷകന്റെ വാദം അംഗീകരിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ജനപ്രീതിയുള്ള നടനായതിനാൽ സിനിമയുടെ പ്രമോഷന്റെ ഭാഗമായി താരത്തിന് ഒരിടത്തും പോകാൻ പാടില്ലെന്ന തരത്തിൽ നിയന്ത്രണങ്ങൾ വയ്ക്കാൻ സാധിക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

മരിച്ചുപോയ യുവതിയുടെ കുടുംബത്തോട് തങ്ങൾക്കെല്ലാവർക്കും സഹതാപമുണ്ട്. എന്നാൽ അതിന്റെ കുറ്റം അല്ലു അർജുന്റെ മേൽ ചുമത്താൻ സാധിക്കുമോ. അതിനാൽ താത്കാലികമായി ഇടക്കാല ജാമ്യം താരത്തിന് അനുവദിക്കുകയാണെന്നും കോടതി കൂട്ടിച്ചേർത്തു.ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്സ് സംഘമാണ് അല്ലു അർജുനെ അറസ്റ്റ് ചെയ്തത്. സന്ധ്യ തിയേറ്ററിലെത്തിയ താരത്തെ കാണാൻ ജനക്കൂട്ടം ഇരച്ചെത്തിയതോടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.