പെരുമ്പാവൂർ: കെഎസ്ആർടിസിയിൽ ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. പെരുമ്പാവൂരിൽ കെഎസ്ആർടിസിയുടെ യാത്രാ ഫ്യുവൽസ് ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കെ എസ് ആർ ടി സിയിൽ ബ്രാൻഡിംഗ് നടപ്പാക്കാൻ ശ്രമിക്കുന്നത്. കെഎസ്ആർടിസിയുടെ 12 സ്റ്റേഷനുകൾ ബ്രാൻഡ് ചെയ്യുന്നതിനുള്ള ചർച്ച പുരോഗമിക്കുകയാണ്. ഗ്രാനൈറ്റ് ഒട്ടിച്ച് സ്റ്റേഷനുകൾ വൃത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി സ്റ്റേഷനുകളിലെ എല്ലാ ടോയ്‌ലെറ്റുകളും നവീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.
ടിക്കറ്റിതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസി നടപ്പാക്കുന്ന യാത്രാ ഫ്യുവൽസ് പദ്ധതിയിൽ സംസ്ഥാനത്തുടനീളം 75 റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളാണ് സ്ഥാപിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ ഭാവിയിൽ ഹരിത ഇന്ധനങ്ങളായ സിഎൻജി, എൽഎൻജി, ഇലക്ട്രിക് ഫാസ്റ്റ് ചാർജിംഗ് എന്നിവയും ഔട്ട്‌ലെറ്റുകളിൽ ലഭിക്കും. ഗുണമേന്മയുള്ളതും കലർപ്പില്ലാത്തതുമായ പെട്രോളിയം ഉത്പന്നങ്ങളാകും ഔട്ട്‌ലെറ്റിൽ ലഭിക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

