ശാസ്ത്രീയ മാർഗങ്ങളിലൂടെയുള്ള ജനസംഖ്യാ നിയന്ത്രണം വികസിത സമൂഹത്തിന് അനിവാര്യം; വീണാ ജോർജ്

തിരുവനന്തപുരം: ശാസ്ത്രീയ മാർഗങ്ങളിലൂടെയുള്ള ജനസംഖ്യാ നിയന്ത്രണം വികസിത സമൂഹത്തിന് അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജനസംഖ്യാ നിയന്ത്രണം വ്യക്തികളുടെ ആരോഗ്യ സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. കുടുംബാസൂത്രണം കുടുംബത്തിന്റെ പുരോഗതിയെ ഏറെ സഹായിക്കും. എപ്പോൾ ഗർഭധാരണം നടത്തണമെന്ന് തീരുമാനിക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പുവരുത്തുവാനും കുടുംബാസൂത്രണത്തിലൂടെ സാധിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

മാത്രമല്ല കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതോടൊപ്പം കുട്ടികളെ നന്നായി വളർത്തുവാനും അവർക്ക് നല്ല വിദ്യാഭ്യാസം നൽകാനും സാധിക്കുന്നു. അതിലൂടെ ഭാവിയിൽ ആ വ്യക്തിയുടെ മാത്രമല്ല സമൂഹത്തിന്റേയും രാജ്യത്തിന്റേയും പുരോഗതിയ്ക്ക് കാരണമാകുമെന്നും വീണാ ജോർജ് വിശദീകരിച്ചു.

കുടുംബാസൂത്രണ മാർഗങ്ങളെപ്പറ്റി എല്ലാവർക്കും അവബോധം ഉണ്ടായിരിക്കണം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രസവങ്ങൾ തമ്മിൽ കുറഞ്ഞത് മൂന്ന് വർഷങ്ങളുടെ ഇടവേള വേണം. താത്ക്കാലിക ഗർഭനിരോധന മാർഗങ്ങളായ കോണ്ടം, ഗർഭനിരോധന ഗുളികകൾ എന്നിവ സബ് സെന്ററിൽ നിന്നും ലഭ്യമാണ്. കോപ്പർടി നിക്ഷേപിക്കുവാനുള്ള സൗകര്യം പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മുകളിലേക്കുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാണ്. ഭാവിയിൽ ഇനി കുട്ടികൾ വേണ്ട എന്ന തീരുമാനമെടുത്തവർക്ക് സ്ഥിരമായ ഗർഭനിരോധനമാർഗങ്ങൾ ഉപയോഗിക്കാം. ഇതിനായി ട്യൂബക്ടമി ശസ്ത്രക്രിയയും പുരുഷൻമാർക്ക് വേണ്ടിയുള്ള വാസക്ടമിയുമാണ് നിലവിലുള്ളതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

മിനി ലാപ്രോട്ടമി, ലാപ്രോസ്‌കോപ്പി, പോസ്റ്റ് പാർട്ടം സ്റ്ററിലൈസേഷൻ എന്നീ പേരുകളിലാണ് ട്യൂബക്ടമി അറിയപ്പെടുന്നത്. പുരുഷൻമാരിൽ നടത്തുന്ന നോസ്‌കാൽപൽ വാസക്ടമി വളരെ ലളിതവും വേദനരഹിതവും ആശുപത്രിവാസം ആവശ്യമില്ലാത്തതുമാണ്. ഈ ശസ്ത്രക്രിയകൾ താലൂക്ക്, ജില്ലാ ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ നിന്നും ലഭ്യമാണ്. സംശയങ്ങൾക്ക് തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായോ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിലോ ബന്ധപ്പെടാവുന്നതാണെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.