ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ തളച്ച് ചെന്നൈയിന്‍ എഫ്സി

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാള്‍ എഫ്സിയെ വീഴ്ത്തി ചെന്നൈയിന്‍ എഫ്സി. എതിരില്ലാത്ത ഒറ്റ ഗോളിനാണ് ചെന്നൈ ടീമിന്റെ ജയം. മത്സരത്തില്‍ ഇരു ടീമിന്റേയും ഓരോ താരങ്ങള്‍ വീതം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് നാടകീയതയായി.

ഈസ്റ്റ് ബംഗാള്‍ 4-4-2 ശൈലിയിലും ചെന്നൈയിന്‍ 4-2-3-1 ഫോര്‍മേഷനിലുമാണ് മൈതാനത്തിറങ്ങിയത്. ആദ്യപകുതിയില്‍ ഇരു ടീമുകളും ഗോള്‍ കണ്ടെത്താന്‍ പാടുപെട്ടതോടെ ഗോള്‍രഹിതമായി 45 മിനുറ്റുകള്‍. എന്നാല്‍ ഗോളും ചുവപ്പ് കാര്‍ഡുകളുമായി രണ്ടാംപകുതി നാടകീയതകളുടെ അയ്യരുകളിയായി. 69-ാം മിനുറ്റില്‍ വഫ ഹഖമാനേഷി ചെന്നൈയിന് ലീഡ് സമ്മാനിച്ചു. വഫയുടെ ആദ്യ ഐഎസ്എല്‍ ഗോളാണിത്. തൊട്ടുപിന്നാലെ ഈ താരം മോശം സെലിബ്രേഷനില്‍ രണ്ടാം മഞ്ഞയും ചുവപ്പ് കാര്‍ഡും കണ്ട് പുറത്തായി.

74-ാം മിനുറ്റില്‍ ഈസ്റ്റ് ബംഗാളിന്റെ ഒരു താരവും ചുവപ്പ് കാര്‍ഡ് മടങ്ങി. സാര്‍ഥക് ഗോലൂയിയാണ് ഡ്രസിംഗ് റൂമില്‍ തിരികെയെത്തിയത്. ഇതോടെ രണ്ട് ടീമും 10 പേരുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്. നാല് കളിയില്‍ ഏഴ് പോയിന്റുമായി ചെന്നൈയിന്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. അതേസമയം മൂന്ന് പോയിന്റുമായി പത്താമതാണ് ഈസ്റ്റ് ബംഗാള്‍ എഫ്സി.