മയക്കുമരുന്ന് മാഫിയ കുഞ്ഞുങ്ങളെ ലക്ഷ്യമിടുന്നത് ഉത്കണ്ഠപ്പെടുത്തുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയ നമ്മുടെ കുഞ്ഞുങ്ങളെ ലക്ഷ്യമിടുന്നത് ഉത്കണ്ഠപ്പെടുത്തുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ മാധ്യമ മേധാവികളും എഡിറ്റർമാരുമായി ഓൺലൈനിൽ കൂടിക്കാഴ്ച നടത്തുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാഭ്യസ സ്ഥാപനങ്ങളെയാണ് ഇവർ പ്രധാനമായി ലക്ഷ്യമിടുന്നത്. സ്‌കൂളുകളിൽ മയക്കുമരുന്ന് എത്തിക്കാൻ വലിയ ശൃംഖല പലയിടത്തുമുണ്ട്. ലഹരി ഉത്പന്നങ്ങൾ പിടികൂടുന്ന കേസുകളിൽ ചിലപ്പോൾ കുട്ടികളും പെട്ടുപോകും. അവരുടെ സ്വകാര്യതയും അവകാശങ്ങളും സംരക്ഷിച്ച് വാർത്ത നൽകാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരിക്ക് അടിപ്പെട്ടവരെ അതിൽ നിന്ന് മോചിപ്പിച്ച് ആത്മാഭിമാനമുള്ള തുടർജീവിതം നയിക്കാൻ പ്രേരിപ്പിക്കലാകണം ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ലഹരി കടത്തുകാരോടും വിൽപനക്കാരോടും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാൻ പോലീസിനും എക്സൈസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ വിശദാംശം ഉൾപ്പെടുത്തി ഡാറ്റാബാങ്ക് തയ്യാറാക്കും. പിടിക്കപ്പെടുന്നവരുടെ പൂർവകാല ചെയ്തികൾ കോടതിയിൽ റിപ്പോർട്ട് ചെയ്ത് പരമാവധി ശിക്ഷ ഉറപ്പാക്കും. ഇത്തരം കേസുമായി ബന്ധപ്പെട്ട നിയമങ്ങളിൽ കാപ്പയ്ക്ക് തുല്യമായ വകുപ്പുകളുണ്ട്. ഇത്തരം നിയമങ്ങളിലൂടെ കരുതൽ തടങ്കൽ ഉൾപ്പെടെ ഏർപ്പെടുത്താനും ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മയക്കുമരുന്ന് കടത്തുന്നത് തടയും. അതിർത്തി മേഖലകളിൽ നല്ല രീതിയിൽ മയക്കുമരുന്നിനെതിരെ പ്രതിരോധം തീർക്കും. നിലവിലുള്ള ഡീഅഡിക്ഷൻ കേന്ദ്രങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുകയും ചെയ്യും. സ്‌കൂളുകളിൽ എസ്. പി. സി, എൻ. സി. സി, എൻ. എസ്. എസ് എന്നിവരെ ഫലപ്രദമായി വിനിയോഗിക്കും. സ്‌കൂളുകളിൽ കൂടുതൽ കൗൺസലർമാരെ നിയോഗിക്കും. അതിഥി തൊഴിലാളികൾക്കായി അവരുടെ ഭാഷയിൽ പ്രചാരണം സംഘടിപ്പിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

സർക്കാർ സംവിധാനങ്ങൾക്കൊപ്പം മയക്കുമരുന്നിനെതിരായ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ എല്ലാവരുടെയും ഏകോപിത പ്രവർത്തനം ഉണ്ടാകണം. മാധ്യമങ്ങൾക്ക് ഇതിൽ സുപ്രധാന പങ്ക് വഹിക്കാനാകും. എല്ലാ മാധ്യമങ്ങളും ഇതുമായി ബന്ധപ്പെട്ട് വ്യാപക പ്രചാരണം നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സർക്കാർ സംഘടിപ്പിക്കുന്ന കാമ്പയിന് ജനപങ്കാളിത്തം ഉറപ്പാക്കാൻ സഹായിക്കുന്ന വിധത്തിൽ മാധ്യമങ്ങൾ വാർത്തകൾ നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച് നവംബർ ഒന്നു വരെ നീണ്ടുനിൽക്കുന്ന ഊർജിത കാമ്പയിനാണ് ലഹരിക്കെതിരെ സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ അനുഭവം വിലയിരുത്തി തുടർ പ്രവർത്തനവും നടക്കും. ഒക്ടോബർ രണ്ടിന് എല്ലാ വിദ്യാലയങ്ങളിലും പി. ടി. എ യോഗം ചേരും. ലഹരി വിരുദ്ധ സദസുകളും സംഘടിപ്പിക്കും. ബസ്സ്റ്റാൻഡ്, പ്രധാന കവലകൾ, ക്ളബുകൾ, ഗ്രന്ഥശാലകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവിടങ്ങളിലെല്ലാം ജനജാഗ്രതാ സദസ് നടക്കും. പൂജ അവധിക്കു ശേഷമുള്ള ആദ്യ പ്രവൃത്തി ദിനത്തിൽ വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ സംവാദം സംഘടിപ്പിക്കും. ഒക്ടോബർ ആറ്, ഏഴ് തീയതികളിൽ പി. ടി. എ മദർ പി ടി എ, വിദ്യാഭ്യാസ വികസന സമിതി എന്നിവയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കും. ഒക്ടോബർ എട്ട് മുതൽ 12 വരെ ലൈബ്രറി, റെസിഡന്റ്സ് അസോസിയേഷൻ, കുടുംബശ്രീ, ഹോസ്റ്റൽ, ക്ളബ് എന്നിവയുടെ നേതൃത്വത്തിൽ സംവാദം, വിവിധ പരിപാടികൾ, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടക്കും. വിവിധ മേഖലയിലെ പ്രശസ്ത വ്യക്തികളുടെ സാന്നിധ്യം ഉറപ്പാക്കും.

ഒക്ടോബർ 9ന് കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ ലഹരിവിരുദ്ധ സഭ സംഘടിപ്പിക്കും. 14ന് ബസ് സ്റ്റാൻഡ്, പ്രധാന ടൗണുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ലഹരി വിരുദ്ധ സദസ് വ്യാപാരി വ്യവസായികളുടെ നേതൃത്വത്തിലുണ്ടാവും. 16 മുതൽ 24 വരെ തീരദേശ സംഘടനകൾ, തീരദേശ പോലീസ് എന്നിവരുമായി ആലോചിച്ച് തീരമേഖലയിൽ പരിപാടി സംഘടിപ്പിക്കും. എല്ലാ തദ്ദേശവാർഡുകളിലും 16ന് വൈകിട്ട് നാലു മുതൽ 7 വരെ ജനജാഗ്രത സദസുണ്ടാവും. 24ന് വൈകിട്ട് ആറിന് ലഹരിക്കെതിരെ വീടുകളിൽ ദീപം തെളിയിക്കും. ഒക്ടോബർ 30, 31 തീയതികളിൽ സംസ്ഥാനത്താകെ ലഹരി വിരുദ്ധ ശൃംഖലയുടെ ഭാഗമായി വിളംബര ജാഥ നടത്തും. നവംബർ 1ന് വൈകിട്ട് മൂന്നിന് ഓരോ വിദ്യാലയം കേന്ദ്രീകരിച്ചും ലഹരി വിരുദ്ധ ശൃംഖല തീർക്കും. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിയാകും ഇത് പിരിയുന്നത്. പ്രതീകാത്മകമായി മയക്കുമരുന്ന് കത്തിക്കുകയും കുഴിച്ചു മൂടുകയും ചെയ്യും. കാമ്പയിനിൽ മാധ്യമ പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കാളികളാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.