പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് കെ ടി ജലീൽ; ആർഎസ്എസിനെയും നിരോധിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് കെ ടി ജലീൽ എംഎൽഎ. മുസ്ലിങ്ങൾക്കിടയിൽ തീവ്രവാദവും വർഗ്ഗീയതയും പ്രചരിപ്പിക്കുന്നതായും ദേശവിരുദ്ധ പ്രവർത്തനത്തിൽ പങ്കാളിത്തമുള്ളതായും അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും നേതൃത്വം നൽകിയതായും ദേശീയ അന്വേഷണ ഏജൻസികൾ കണ്ടെത്തിയതിന്റെ വെളിച്ചത്തിൽ പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര സർക്കാർ നീക്കം സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

ഹൈന്ദവ സമുദായത്തിൽ ഇതേ കാര്യങ്ങൾ ചെയ്യുന്ന ആർഎസ്എസ് അടക്കമുള്ള സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തേണ്ടതായിരുന്നു. ശശികല ടീച്ചർ ഉൾപ്പടെയുള്ള വർഗീയ വിഷം ചീറ്റുന്നവരെ ജയിലിലടക്കുകയും ചെയ്യണമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കമന്റ് ബോക്‌സിൽ വന്ന് ‘പഴയ സിമിക്കാരൻ’ എന്ന ചാപ്പ തനിക്കുമേൽ ചാർത്തുന്നവരോട് ഒരു വാക്ക്, കൊള്ളയും കൊള്ളിവെപ്പും കൊലപാതകവും നടത്തി നിരവധി കേസുകളിൽ പ്രതിയായി, പിൽക്കാലത്ത് അതെല്ലാം ഉപേക്ഷിച്ച് സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് പാർലമെന്റ് അംഗം വരെയായ ഫൂലൻദേവിയെ ‘പഴയ കൊള്ളക്കാരി’ എന്ന് മുദ്രകുത്തി എന്തേ ആരും അപമാനിക്കാതിരുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

നേരത്തെ ആർഎസ്എസിലോ സംഘ് കുടുംബത്തിലോ പ്രവർത്തിച്ച് പിന്നീട് ആ ബന്ധം ഉപേക്ഷിച്ച് മതേതര പാർട്ടികളിൽ എത്തിപെട്ടവർക്ക് ‘പഴയ സംഘി’ എന്ന മേൽച്ചാർത്ത് എന്തേ ആരും പതിച്ചു നൽകാത്തത്?
ആ അളവുകോൽ എനിക്കു മാത്രം ബാധകമാക്കാത്തതിന്റെ ‘ഗുട്ടൻസ്’ പിടികിട്ടുന്നില്ല. തന്നെ ‘പഴയ സിമിക്കാരൻ’ എന്ന് ആക്ഷേപിക്കുന്ന ലീഗ് സൈബർ പോരാളികൾ, 10 വർഷം ലീഗിന്റെ രാജ്യസഭാംഗവും 5 വർഷം എംഎൽഎയും ഇപ്പോൾ ലോകസഭാംഗവും, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയുമായ അബ്ദുസ്സമദ് സമദാനി സിമിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു എന്ന കാര്യം മറക്കരുതെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഒരു പൗരനും അരക്ഷിതനാണെന്ന് വരാതെ നോക്കാൻ കേന്ദ്ര സർക്കാറിന് ഉത്തരവാദിത്തമുണ്ട്. ഏതെങ്കിലും മതവിഭാഗക്കാരായതിനാൽ ഒരു തരത്തിലുള്ള വിവേചനവും ഒരു ജനവിഭാഗത്തോടും വ്യക്തിയോടും ഉണ്ടാകാതെ നോക്കാൻ അധികാരികൾക്ക് കഴിയണം. ആരെയും രണ്ടാംതരം പൗരൻമാരായി കാണരുത്. എല്ലാ ജനവിഭാഗങ്ങൾക്കും അധികാര തൊഴിൽ മേഖലകളിൽ അവരവരുടെ കഴിവിനും അനുപാതത്തിനുമനുസരിച്ച് അവസരങ്ങൾ നൽകാൻ രാജ്യം ഭരിക്കുന്നവർ ശ്രദ്ധിക്കണം. നിരോധനം ഫലപ്രദമാകാൻ മേൽപറഞ്ഞ കാര്യങ്ങൾ കൂടി ചുമതലപ്പെട്ടവർ പ്രയോഗവൽക്കരിച്ചാൽ നന്നാകുമെന്ന് അദ്ദേഹം അറിയിച്ചു.

മതമൈത്രിയും സാമുദായിക സൗഹാർദ്ദവും പൂത്തുലഞ്ഞ പഴയ നാളുകളിലേക്ക് നമുക്ക് തിരിച്ചു പോകണം. മഹാത്മാഗാന്ധിയും മൗലാനാ മുഹമ്മദലിയും തമ്മിലുള്ള ആത്മബന്ധം നാട്ടിൽ കളിയാടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

മുസ്ലിങ്ങൾക്കിടയിൽ തീവ്രവാദവും വർഗ്ഗീയതയും പ്രചരിപ്പിക്കുന്നതായും ദേശവിരുദ്ധ പ്രവർത്തനത്തിൽ പങ്കാളിത്തമുള്ളതായും അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും നേതൃത്വം നൽകിയതായും ദേശീയ അന്വേഷണ ഏജൻസികൾ കണ്ടെത്തിയതിന്റെ വെളിച്ചത്തിൽ പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര സർക്കാർ നീക്കം സ്വാഗതാർഹമാണ്.
ഹൈന്ദവ സമുദായത്തിൽ ഇതേ കാര്യങ്ങൾ ചെയ്യുന്ന ആർ.എസ്.എസ് അടക്കമുള്ള സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തേണ്ടതായിരുന്നു. ശശികല ടീച്ചർ ഉൾപ്പടെയുള്ള വർഗീയ വിഷം ചീറ്റുന്നവരെ ജയിലിലടക്കുകയും ചെയ്യണമായിരുന്നു.

കമന്റ് ബോക്‌സിൽ വന്ന് ‘പഴയ സിമിക്കാരൻ’ എന്ന ചാപ്പ എനിക്കുമേൽ ചാർത്തുന്നവരോട് ഒരു വാക്ക്:

കൊള്ളയും കൊള്ളിവെപ്പും കൊലപാതകവും നടത്തി നിരവധി കേസുകളിൽ പ്രതിയായി, പിൽക്കാലത്ത് അതെല്ലാം ഉപേക്ഷിച്ച് സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് പാർലമെന്റ് അംഗം വരെയായ ഫൂലൻദേവിയെ ‘പഴയ കൊള്ളക്കാരി’ എന്ന് മുദ്രകുത്തി എന്തേ ആരും അപമാനിക്കാതിരുന്നത്?

നേരത്തെ ആർ.എസ്.എസിലോ സംഘ് കുടുംബത്തിലോ പ്രവർത്തിച്ച് പിന്നീട് ആ ബന്ധം ഉപേക്ഷിച്ച് മതേതര പാർട്ടികളിൽ എത്തിപെട്ടവർക്ക് ‘പഴയ സംഘി’ എന്ന മേൽച്ചാർത്ത് എന്തേ ആരും പതിച്ചു നൽകാത്തത്?

ആ അളവുകോൽ എനിക്കു മാത്രം ബാധകമാക്കാത്തതിന്റെ ‘ഗുട്ടൻസ്’ പിടികിട്ടുന്നില്ല.

എന്നെ ‘പഴയ സിമിക്കാരൻ’ എന്ന് ആക്ഷേപിക്കുന്ന ലീഗ് സൈബർ പോരാളികൾ, 10 വർഷം ലീഗിന്റെ രാജ്യസഭാംഗവും 5 വർഷം എം.എൽ.എയും ഇപ്പോൾ ലോകസഭാംഗവും, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയുമായ അബ്ദുസ്സമദ് സമദാനി സിമിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു എന്ന കാര്യം മറക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.

ഇന്ത്യയിലെ ഒരു പൗരനും അരക്ഷിതനാണെന്ന് വരാതെ നോക്കാൻ കേന്ദ്ര സർക്കാറിന് ഉത്തരവാദിത്തമുണ്ട്.

ഏതെങ്കിലും മതവിഭാഗക്കാരായതിനാൽ ഒരു തരത്തിലുള്ള വിവേചനവും ഒരു ജനവിഭാഗത്തോടും വ്യക്തിയോടും ഉണ്ടാകാതെ നോക്കാൻ അധികാരികൾക്ക് കഴിയണം. ആരെയും രണ്ടാംതരം പൗരൻമാരായി കാണരുത്.

എല്ലാ ജനവിഭാഗങ്ങൾക്കും അധികാര തൊഴിൽ മേഖലകളിൽ അവരവരുടെ കഴിവിനും അനുപാതത്തിനുമനുസരിച്ച് അവസരങ്ങൾ നൽകാൻ രാജ്യം ഭരിക്കുന്നവർ ശ്രദ്ധിക്കണം.
നിരോധനം ഫലപ്രദമാകാൻ മേൽപറഞ്ഞ കാര്യങ്ങൾ കൂടി ചുമതലപ്പെട്ടവർ പ്രയോഗവൽക്കരിച്ചാൽ നന്നാകും.

മതമൈത്രിയും സാമുദായിക സൗഹാർദ്ദവും പൂത്തുലഞ്ഞ പഴയ നാളുകളിലേക്ക് നമുക്ക് തിരിച്ചു പോകണം. മഹാത്മാഗാന്ധിയും മൗലാനാ മുഹമ്മദലിയും തമ്മിലുള്ള ആത്മബന്ധം നാട്ടിൽ കളിയാടണം.
എല്ലാ വർഗ്ഗീയതകളും തുലയട്ടെ,

മാനവ ഐക്യം പുലരട്ടെ….