തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ശിക്ഷാർഹം; സർക്കുലർ പുറത്തിറക്കി ഡിജിപി

തിരുവനന്തപുരം: തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ശിക്ഷാർഹമെന്ന് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. ഇത്തരം നടപടികളിൽ നിന്നും പിന്തിരിപ്പിക്കാൻ ജനങ്ങൾക്ക് ബോധവത്കരണം നൽകണമെന്ന് അദ്ദേഹം സർക്കുലറിൽ വ്യക്തമാക്കുന്നു. തെരുവുനായ ശല്യത്തിൽ ജനങ്ങൾ നിയമം കയ്യിലെടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനജീവിതത്തിന് ഭീഷണിയാകുന്നതിനാൽ പട്ടികളെ കൂട്ടത്തോടെ നാട്ടുകാർ കൊല്ലുന്നുണ്ട്. ഇത് ഒഴിവാക്കണം.ഓരോ SHO മാരും റസിഡൻസ് അസോസിയേഷനുമായി ചേർന്ന് ബോധവത്കരണം നടത്തണമെന്നും അനിൽ കാന്ത് നിർദ്ദേശിച്ചു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഡിജിപി ഇത്തരമൊരു നടപടി സ്വീകരിച്ചത്.

മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമപ്രകാരം തെരുവുനായകളെ കൊല്ലുന്നതും ഉപദ്രവിക്കുന്നതും വളർത്തുനായക്കളെ തെരുവിൽ ഉപേക്ഷിക്കുന്നതും തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. സ്റ്റേഷൻ ഹൗസ് ഓഫീസർ(എസ്എച്ച്ഒ) മാർ ഇതിൽ ബോധവത്കരണം നടത്തണമെന്നും സർക്കുലറിൽ പറയുന്നു. തെരുവുനായ ആക്രമണം രൂക്ഷമാണെന്ന് പരാതിയുണ്ടെങ്കിൽ പൊതുജനങ്ങൾ അത് അധികൃതരെ അറിയിക്കണം. സർക്കുലർ എസ്എച്ച്ഒമാർ പാലിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവിമാർ ഉറപ്പാക്കണമെന്നും ഡിജിപി അറിയിച്ചു.