സിപിഎം ഓഫീസിന് നേരെയുണ്ടായ ആക്രമണം; ബിജെപിക്ക് പങ്കില്ലെന്ന് വി മുരളീധരൻ

തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കല്ലേറിനു പിന്നിൽ ബിജെപിക്ക് പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ആഭ്യന്തര വകുപ്പിനെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.

ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ് സംഭവത്തിലേക്ക് നയിച്ചത്. പ്രതികളെ സിപിഎം പ്രഖ്യാപിക്കുന്നു. അതനുസരിച്ച് പോലീസ് പ്രതികളെ പിടികൂടുകയും ചെയ്യുന്നു. ഏകെജി സെന്റർ ആക്രമണം ആവിയായി പോയോയെന്നും അദ്ദേഹം ചോദിച്ചു.

പോലീസിന് നിഷ്പക്ഷ അന്വേഷണം നടത്താനാകുന്നില്ലെന്ന വിമർശനവും വി മുരളീധരൻ ഉന്നയിച്ചു. അതേസമയം, സിപിഎം ജില്ലാ കമ്മറ്റി ഓഫീസിനു നേരെയുണ്ടായ കല്ലേറുകൾക്ക് പിന്നിൽ സിപിഎം തന്നെയെന്ന് ബിജെപി ജില്ലാ നേതൃത്വവും ആവർത്തിച്ചു. ജില്ലാ സെക്രട്ടറിയെ കണ്ടെത്താൻ സാധിക്കത്തതിന് മറയിടാൻ അക്രമം നടത്തുന്നു. കസ്റ്റഡിയിൽ ഉള്ള എബിവിപി പ്രവർത്തകർ നിരപരാധികളാണ്. ഇവർ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിലായിരുന്നു.ഇവർ ആണ് കല്ലെറിഞ്ഞത് എങ്കിൽ മറുപടി പറയേണ്ടത് പോലീസാണ്. ബിജെപി പ്രവർത്തകരെയും കാര്യാലയങ്ങളെയും സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.