‘പാര്‍ട്ടിയുടെ പതനത്തിന് കാരണം രാഹുല്‍ ഗാന്ധി’; തെലങ്കാന നേതാവ് കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചു

ഹൈദരാബാദ്: മുന്‍ രാജ്യസഭാംഗവും തെലങ്കാനയില്‍ നിന്നുള്ള നേതാവുമായ എം.എ ഖാന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചു. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുള്ള രാജിക്കത്ത് ദേശീയ നേതൃത്വത്തിന് കൈമാറി.

‘രാഹുല്‍ വൈസ് പ്രസിഡന്റായതിന് ശേഷം കോണ്‍ഗ്രസ് താഴേക്ക് പോയി. പാര്‍ട്ടിയുടെ പതനത്തിന് കാരണം രാഹുല്‍ ഗാന്ധിയാണ്. കോണ്‍ഗ്രസിന് പഴയ പ്രതാപം തിരിച്ചെടുക്കാനാകില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്തിയ മുതിര്‍ന്ന നേതാക്കളെല്ലാം പിന്മാറി. രാഹുല്‍ ഗാന്ധിയ്ക്ക് മുതിര്‍ന്ന് നേതാക്കളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് അറിയില്ല. ജി 23 നേതാക്കളുടെ നിര്‍ദ്ദേശങ്ങളെ വിമത സ്വരമായാണ് കോണ്‍ഗ്രസ് നേതൃത്വം കണ്ടത്. അവര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഉള്‍കൊള്ളാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവരെ വിശ്വസിച്ചിരുന്നെങ്കില്‍ ഈ സ്ഥിതി വരില്ലായിരുന്നു. മുതിര്‍ന്ന നേതാക്കള്‍ രാജി വെയ്ക്കാന്‍ നിര്‍ബന്ധിതരാവുകയാണ്’- ഖാന്‍ കുറ്റപ്പെടുത്തി.

അതേസമയം, മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കഴിഞ്ഞദിവസം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു. കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രാജി. സംഘടനയില്‍ അഴിച്ചുപണി നടക്കുന്നില്ലെന്നും നേതൃകാര്യങ്ങളില്‍ സോണിയക്ക് ഒരു റോളുമില്ലെന്നും ഗുലാം നബി ആസാദ് തന്റെ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി.