പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി; 8 പേർ മരിച്ചു

ചെന്നൈ: പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി. തമിഴ്‌നാട്ടിലെ ശിവകാശിയിലാണ് സംഭവം. അപകടത്തിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 8 പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. 7 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പടക്ക നിർമ്മാണശാലയിൽ ജോലി ചെയ്യുന്നവരാണ് മരണപ്പെട്ടവരെല്ലാം.

ഇതിൽ ഒരാളുടെ നില അതീവഗുരുതരമാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകട സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുന്നുണ്ട്.

രാസവസ്തുക്കൾ കലർത്തുമ്പോഴുള്ള ഘർഷണമാണ് സ്‌ഫോടനത്തിലേക്ക് നയിച്ചതെന്നാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽവിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ എസ്പി കെ ഫിറോസ് ഖാൻ അബ്ദുള്ള അറിയിച്ചു.

അപകടത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ച ശേഷം ദുരിതബാധിത കുടുംബങ്ങൾക്ക് സഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.