പ്രധാനമന്ത്രി എപ്പോഴും ആളുകളെ ശാക്തീകരിക്കുന്നതിലാണ് വിശ്വസിക്കുന്നത്; ക്ഷേമ പരിപാടികൾ സമൂഹത്തിന് ഗുണം ചെയ്തുവെന്ന് ജെ പി നദ്ദ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും ആളുകളെ ശാക്തീകരിക്കുന്നതിലാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൗജന്യങ്ങൾ കൊടുക്കുന്നതിൽ അല്ല അദ്ദേഹം വിശ്വസിക്കുന്നതെന്നും നദ്ദ വ്യക്തമാക്കി. മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി എന്ന പുസ്തകത്തെക്കുറിച്ചുള്ള ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2014 മുതൽ മോദി സർക്കാർ ആരംഭിച്ച നിരവധി ക്ഷേമ പരിപാടികൾ സമൂഹത്തിന് ഗുണം ചെയ്തു. സൗജന്യങ്ങൾ വിതരണം ചെയ്യുകയല്ല, യഥാർത്ഥ ശാക്തീകരണമാണ് ലക്ഷ്യം. ശാക്തീകരണത്തെക്കുറിച്ചാണ് അദ്ദേഹം എപ്പോഴും സംസാരിക്കുന്നതെന്ന് നദ്ദ അഭിപ്രായപ്പെട്ടു. ശുചിത്വത്തിനായുള്ള സ്വച്ഛതാ അഭിയാൻ, പാവപ്പെട്ടവർക്ക് പാചക വാതക സിലിണ്ടറുകൾ നൽകുന്ന ഉജ്ജ്വല പദ്ധതി, ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ പദ്ധതികളെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ദലിതുകൾ, യുവാക്കൾ, സ്ത്രീകൾ എന്നിവർക്ക് പുറമെ സമൂഹത്തിലെ പാവപ്പെട്ടവരുടെയും ദരിദ്രരുടെയും ചൂഷണത്തിന് വിധേയരായവരുടെയും ശാക്തീകരണത്തിലാണ് മോദി ശ്രമിക്കുന്നത്. അദ്ദേഹത്തിൻറെ നയങ്ങൾക്കും പരിപാടികൾക്കും പിന്നിൽ ഒരു തത്ത്വചിന്തയുണ്ട്. അവ സമൂഹത്തിന് ഗുണം ചെയ്യും. മാലിന്യം പെറുക്കുന്നതിന്റെ വീഡിയോകളുടെ പേരിൽ കോൺഗ്രസ് മോദിയെ പരിഹസിക്കുക പതിവായിരുന്നു, എന്നാൽ ഇത് ശുചിത്വത്തെക്കുറിച്ചുള്ള ചിന്താഗതി മാറ്റാൻ രാജ്യത്തെ സഹായിച്ചു. പാവപ്പെട്ടവർ ബാങ്ക് അക്കൗണ്ട് തുറന്നതോടെ, ദരിദ്രർക്ക് ലഭിക്കുന്ന ക്ഷേമനിധി അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്ന അവസ്ഥയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.