ബന്ധുനിയമനങ്ങളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതി; ഗവർണറുടെ നടപടി സ്വാഗതം ചെയ്ത് കെ സുധാകരൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ കണ്ണൂർ സർവകലാശാലയിലെ നിയമനം മരവിപ്പിച്ചതിന് പിന്നാലെ സിപിഎം നടത്തിയ ബന്ധുനിയമനങ്ങളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള ഗവർണ്ണറുടെ നടപടിയെ അദ്ദേഹം സ്വാഗതം ചെയതു. വൈകിയെങ്കിലും ധീരമായ നിലപാട് സ്വീകരിച്ച ഗവർണ്ണറെ ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവർണ്ണർ പദവിയുടെ അന്തസ്സ് ഉയർത്തിപിടിക്കുന്ന നടപടിയാണിത്. സർവകലാശാലകളുടെ വിശ്വാസ്യത തകർത്ത ക്ഷുദ്രശക്തികൾക്കെതിരായ പോരാട്ടത്തിൽ ഗവർണ്ണർ ഒറ്റക്കാവില്ല. കേരളീയ സമൂഹത്തിന്റെ എല്ലാ പിന്തുണയും അദ്ദേഹത്തിനുണ്ടെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. എൽഡിഎഫ് ഭരണത്തിലെ കഴിഞ്ഞ മൂന്ന് വർഷത്തെ ബന്ധുനിയമനങ്ങൾ അന്വേഷിക്കാനാണ് തീരുമാനമെങ്കിലും കഴിഞ്ഞ ആറുവർഷം നടന്ന എല്ലാ ചട്ടവിരുദ്ധ നിയമനങ്ങളെ കുറിച്ചും വിശദമായ അന്വേഷണത്തിന് ഗവർണ്ണർ തയ്യാറാകണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.

കണ്ണൂർ, കേരള, കാലിക്കറ്റ്, സംസ്‌കൃത സർവകലാശാലകളിൽ ഇക്കാലയളവിൽ നിയമനങ്ങളുമായി ബന്ധപ്പെട്ട് അർഹതയും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികളെ മറികടന്ന് സിപിഎമ്മിന് വേണ്ടി നിരവധി ക്രമക്കേടുകളാണ് നടത്തിയത്. സിപിഎം നടത്തിയ സ്വജനപക്ഷപാത നിയമനങ്ങൾക്കെല്ലാം വിസിമാരുടെ പിന്തുണയും ഉണ്ടായിരുന്നു.സിപിഎം നടത്തുന്ന വഴിവിട്ട നിയമനങ്ങൾക്ക് കുടപിടിക്കുന്ന വിസിമാരെ എല്ലാ ഭരണസംവിധാനങ്ങളെയും നോക്കുകുത്തിയാക്കി പുനഃർനിയമനം വരെ നൽകി. കണ്ണൂർ വിസിയുടെ പുന:ർനിയമനത്തിൽ ഗവർണ്ണറെ പോലും ചോദ്യം ചെയ്താണ് സർക്കാർ നിലപാട് സ്വീകരിച്ചത്. അദ്ധ്യാപക നിയമനത്തിലെ സംവരണം വരെ വിസിമാരെ ഉപയോഗിച്ച് അട്ടിമറിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സർവകലാശാല ചാൻസിലറായ ഗവർണ്ണറുടെ അധികാരം കവരുന്ന ബില്ലുമായി ബന്ധപ്പെട്ട് സർക്കാർ നടപടികൾ സ്വീകരിക്കുന്നത് തന്നെ അധികാരത്തിന്റെ തണലിൽ സിപിഎം നടത്തിയ ബന്ധുനിയമനങ്ങൾ അസാധുവാകാതിരിക്കാനാണ്. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരം ഇനിയും വർധിപ്പിച്ച് ഭരണവും നിയമനങ്ങളും കൈപിടിയിലൊതുക്കാനുള്ള വളഞ്ഞ വഴിയാണ് സർക്കാർ നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.