ഫെമ നിയമ ലംഘനം ഇഡിയ്ക്ക് അന്വേഷിക്കാനാകില്ല; ഹൈക്കോടതിയെ സമീപിച്ച് കിഫ്ബി

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് കിഫ്ബി. മസാല ബോണ്ട് ഇഷ്യൂ ചെയ്തതിൽ ഇഡി അന്വേഷണം ചോദ്യം ചെയ്തതിലാണ് കിഫ്ബി കോടതിയെ സമീപിച്ചത്. ഫെമ നിയമ ലംഘനം ഇഡിയ്ക്ക് അന്വേഷിക്കാനാകില്ല. റിസർവ്വ് ബാങ്കാണ് ഇക്കാര്യം പരിശോധിക്കണ്ടതെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. കിഫ്ബി സിഇഒ കെഎം എബ്രഹാമാണ് ഹർജിയിൽ പറയുന്നത്.

2021 മുതൽ ഇഡി തുടർച്ചയായി സമൻസ് അയച്ച് പ്രവർത്തനം തടസ്സപ്പെടുത്തുകയാണ്. ഒന്നര വർഷത്തിനിടെ നിരവധി തവണ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകി. എന്നാൽ കിഫ്ബി ഫെമ ലംഘനം നടത്തിയെന്ന് ഇഡിയ്ക്ക് പോലും തെളിവുകളില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം, കിഫ്ബിക്കെതിരായ അന്വേഷണത്തിൽ അടുത്ത ബുധനാഴ്ച വരെ മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഫെമ ലംഘനമെന്ന പേരിൽ ഇഡിയുടെ നടപടി ചട്ടവിരുദ്ധമാണെന്നായിരുന്നു തോമസ് ഐസക്കിന്റെ വാദം. തോമസ് ഐസക് പ്രതിയാണെന്ന് തങ്ങൾ എങ്ങും പറഞ്ഞിട്ടില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. സാക്ഷിയായി തോമസ് ഐസക്കിന് സഹകരിച്ച് കൂടേയെന്നും എൻഫോഴ്‌സ്‌മെന്റ് ചോദിച്ചു. മുൻമന്ത്രിമാരായ കെ കെ ശൈലജ, ഇപി ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, ഐബി സതീഷ്, എം മുകേഷ് എന്നീ എംഎൽഎമാരും തോമസ് ഐസകിനൊപ്പം ഹൈക്കോടതിയെ സമീപിച്ചിരുന്നു.