തെരുവുനായ പ്രശ്‌നങ്ങൾ; ഹർജികൾ തീർപ്പാക്കി സുപ്രീം കോടതി, വിശദമായ ഉത്തരവ് പിന്നീട് പുറത്തിറക്കും

ന്യൂഡൽഹി: തെരുവു നായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി തീർപ്പാക്കി. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ അടക്കം ഹർജികളാണ് തീർപ്പാക്കിയത്. 2023 ലെ എബിസി ചട്ടങ്ങൾ വന്നതിനാൽ വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. പുതിയ ചട്ടങ്ങളിൽ പരാതിയുണ്ടങ്കിൽ അതത് ഹൈക്കോടതികളെ സമീപിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി.

തെരുവു നായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കേരള, കർണാടക, ബോംബെ ഹൈക്കോടതികളുടെ വിധിയിലെ ശരിതെറ്റുകളിൽ ഇടപെടാൻ കഴിയില്ല. വിഷയത്തിലെ നിയമപ്രശ്‌നങ്ങൾ തുറന്നിടുന്നതായും കോടതി നിരീക്ഷിച്ചു. കേസിൽ വിശദമായ ഉത്തരവ് പിന്നീട് പുറത്തിറക്കുമെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് തെരുവ് നായയുടെ അക്രമം, പ്രത്യേകിച്ച് കുട്ടികൾക്കു നേരെയുള്ളത് കൂടിവരികയാണെന്നും അതിന് എത്രയും പെട്ടെന്ന് പരിഹാരം കാണാൻ നിർദേശിക്കണമെന്നുമായിരുന്നു കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹർജിയിൽ വ്യക്തമാക്കിയിരുന്നത്.