ജവാനെന്ന പേര് മദ്യത്തിന് ഉപയോഗിക്കുന്നത് സൈനികർക്ക് നാണക്കേട്; പേര് മാറ്റണമെന്നാവശ്യപ്പെട്ട് നിവേദനം

തിരുവനന്തപുരം: ജവാൻ റമ്മിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് നിവേദനം. സ്വകാര്യ വ്യക്തിയാണ് സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് ഉത്പാദിപ്പിക്കുന്ന ജവാൻ റമ്മിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയത്. നികുതി വകുപ്പിനു നൽകിയ നിവേദനം പതിവു നടപടിക്രമങ്ങൾ അനുസരിച്ച് എക്‌സൈസ് കമ്മിഷണർക്ക് കൈമാറിയിട്ടുണ്ട്. സെക്രട്ടേറിയറ്റിൽ ലഭിക്കുന്ന ഏതു തരത്തിലുള്ള പരാതിയും ബന്ധപ്പെട്ട വകുപ്പുകൾക്ക് നടപടി സ്വീകരിക്കുന്നതിനായി കൈമാറുന്നതാണ് രീതി.

ജവാനെന്ന പേര് മദ്യത്തിന് ഉപയോഗിക്കുന്നത് സൈനികർക്ക് നാണക്കേടാണെന്നാണ് നിവേദനത്തിൽ വ്യക്തമാക്കുന്നത്. സർക്കാർ സ്ഥാപനമായതിനാൽ പേര് മാറ്റാൻ നടപടിയുണ്ടാകണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് തിരുവല്ലയിലാണ് സ്ഥിതി ചെയ്യുന്നത്. നിലവിൽ 4 ലൈനുകളിലായി 7500 കെയ്‌സ് ജവാൻ മദ്യമാണ് ഒരു ദിവസം ഉൽപാദിപ്പിക്കുന്നത്. 6 ഉത്പാദന ലൈനുകൾ കൂടി അനുവദിക്കണമെന്ന സ്ഥാപനത്തിന്റെ ആവശ്യം പരിഗണനയിലാണ്. 6 ലൈൻ കൂടി വന്നാൽ പ്രതിദിനം 10,000 കെയ്‌സ് അധികം ഉൽപാദിപ്പിക്കാൻ കഴിയും. ഒരു ലൈൻ സ്ഥാപിക്കാൻ 30 ലക്ഷം രൂപ ചെലവാകുമെന്നാണ് കമ്പനിയുടെ കണക്ക്. ജവാന്റെ 1.50 ലക്ഷം കെയ്‌സ് മദ്യമാണ് ഒരു മാസം വിൽപ്പന നടക്കുന്നത്.