പിന്‍വലിക്കുന്ന 271 സൂപ്പര്‍ക്ലാസ് ബസുകള്‍ക്ക് പകരമെത്തുന്ന 140 ബസുകള്‍ സ്വിഫ്റ്റിന് നല്‍കാന്‍ തീരുമാനം

കാലപ്പഴക്കം കാരണം പിന്‍വലിക്കുന്ന 271 സൂപ്പര്‍ക്ലാസ് ബസുകള്‍ക്ക് പകരമെത്തുന്ന 140 ഡീസല്‍ ഓട്ടോമാറ്റിക് ബസുകള്‍ കൂടി കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന് കൈമാറാനുള്ള മാനേജ്‌മെന്റിന്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. നിലവിലെ 1500 സൂപ്പര്‍ക്ലാസ് സര്‍വീസുകളും പുതിയ ബസുകള്‍ വരുന്ന മുറയ്ക്ക് സ്വിഫ്റ്റിലേക്ക് മാറ്റും.

അതേസമയം, ദീര്‍ഘദൂര റൂട്ടുകള്‍ സ്വിഫ്റ്റിലേക്ക് മാറ്റുന്നതോടെ ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസുകളുടെ നടത്തിപ്പു മാത്രമായി കെ.എസ്.ആര്‍.ടി.സി. ചുരുങ്ങും. കഴിഞ്ഞവര്‍ഷം 50 കോടിക്ക് വാങ്ങിയ 112 ബസുകള്‍ സ്വിഫ്റ്റിന് കൈമാറിയിരുന്നു. കിഫ്ബി വായ്പയിലെ ഇലക്ട്രിക് ബസുകളും സ്വിഫ്റ്റിനാണ് നല്‍കിയത്. എന്നാല്‍, ബസുകള്‍ സ്വിഫ്റ്റിന് നല്‍കുന്നതിനെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ എതിര്‍ക്കുന്നുണ്ട്. സ്വിഫ്റ്റ് പത്തുവര്‍ഷത്തേക്കുള്ള താല്‍ക്കാലിക കമ്പനിയാണെന്നും കാലാവധി കഴിഞ്ഞാല്‍ ആസ്തികള്‍ കെ.എസ്.ആര്‍.ടി.സി. ലയിപ്പിക്കുമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

ശമ്പളം ഉള്‍പ്പെടെ പ്രവര്‍ത്തനച്ചെലവ് കുറവായതിനാല്‍ കെ.എസ്.ആര്‍.ടി.സിയെക്കാള്‍ ലാഭകരമായി സ്വിഫ്റ്റിന് ബസുകള്‍ ഓടിക്കാന്‍ കഴിയുമെന്ന് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സി.ക്കുള്ള പദ്ധതി വിഹിതം നിലവില്‍ സ്വിഫ്റ്റിന് കൈമാറാനാണ് സര്‍ക്കാരിന്റെ തീരുമാനം. അതേസമയം, ഈ വര്‍ഷം വായ്പാസഹായധനമായി 1000 കോടിയും പദ്ധതി വിഹിതമായി 106 കോടിയും സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി.ക്ക് അനുവദിച്ചതില്‍ 1000 കോടി വായ്പാ തിരിച്ചടിവ്, ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്കായി ചെലവിടേണ്ടിവരും. ബാക്കി വരുന്ന പദ്ധതി വിഹിതത്തിലാണ് പുതിയ ബസുകള്‍ വാങ്ങുക.