കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയിറങ്ങി; ഇന്ത്യ നാലാം സ്ഥാനത്ത്

ബെര്‍മിംഗ്ഹാം: ഇരുപത്തിരണ്ടാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയിറങ്ങുമ്പോള്‍ 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകള്‍ നേടി നാലാം സ്ഥാനത്തെത്തി ഇന്ത്യ. 66 സ്വര്‍ണമടക്കം 178 മെഡലുകളുമായി ഓസ്ട്രേലിയയാണ് ഒന്നാമത്. 57 സ്വര്‍ണമടക്കം 175 മെഡലുകളുമായി ആതിഥേയരായ ഇംഗ്ലണ്ട് രണ്ടാമതെത്തി. 26 സ്വര്‍ണത്തോടെ കാനഡ മൂന്നാമതും.

സമാപനദിനത്തില്‍ ബാഡ്മിന്റണില്‍ പി വി സിന്ധുവും, ലക്ഷ്യ സെന്നും, സാത്വിക്-ചിരാഗ് സഖ്യവും, ടേബിള്‍ ടെന്നിസില്‍ അജന്ത ശരത് കമാലും സ്വര്‍ണം നേടി. കനേഡിയന്‍ താരത്തെ 21-15, 21-13 എന്ന സ്‌കോറിന് തകര്‍ത്താണ് തന്റെ ആദ്യ കോമണ്‍വെല്‍ത്ത് സ്വര്‍ണത്തിലേക്ക് സിന്ധുവെത്തിയത്. പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മലേഷ്യന്‍ താരത്തെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ മറികടന്ന് ലക്ഷ്യസെന്‍ ലക്ഷ്യം കണ്ടു. ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് സാത്വിക് ചിരാഗ് സഖ്യവും സ്വര്‍ണം നേടി. ശരത് കമല്‍ ബ്രിട്ടീഷ് താരം ലിയാം പിച്ച്ഫോര്‍ഡിനെ 4-1ന് തകര്‍ത്താണ് അജന്ത അജയ്യനായത്.

അതേസമയം, പുരുഷ ഹോക്കി ഫൈനലില്‍ ഓസ്ട്രേലിയയോട് 7-0ന്റെ കനത്ത തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങി. ഹോക്കിയിലെ അപ്രമാധിത്വം തുടര്‍ന്ന ഓസ്ട്രേലിയ ഏഴാം സ്വര്‍ണമാണ് സ്വന്തമാക്കിയത്. ഇന്ത്യക്കാകട്ടെ മൂന്നാം ഫൈനല്‍ തോല്‍വിയും. 2010ലും 2014ലും ഇന്ത്യ ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റിരുന്നു.