ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു

തിരുവനന്തപുരം: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവർത്തകനുമായിരുന്ന ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു. 97 വയസായിരുന്നു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. കണ്ണൂർ നാറാണത്തെ വീട്ടിലായിരുന്നു അന്ത്യം. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി ബർലിൻ കുഞ്ഞനന്തൻ നായർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പന്ത്രണ്ടാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ബാലഭാരത സംഘം സെക്രട്ടറിയായി ഇ.കെ. നായനാർക്കൊപ്പമാണ് അദ്ദേഹം പ്രവർത്തിച്ചു തുടങ്ങിയത്. എകെജിയ്‌ക്കൊപ്പവും അദ്ദേഹം സേവനം അനുഷ്ഠിച്ചു.

1962ൽ ബർലിനിൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി പത്രങ്ങളുടെ ലേഖകനായി. പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. 2005 ൽ അദ്ദേഹത്തെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയെങ്കിലും 2015ൽ പാർട്ടിയിൽ തിരിച്ചെടുത്തു.

അതേസമയം, സാർവ്വദേശീയതലത്തിൽ പ്രവർത്തിച്ച മുതിർന്ന പത്രപ്രവർത്തകനും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനുമായ ബെർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. കിഴക്കൻ ജർമ്മനിയുടെയും സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും വിശേഷങ്ങൾ ലോകത്തെ അറിയിക്കാൻ പതിറ്റാണ്ടുകൾ ചെലവഴിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.