ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹിയിലെത്തി; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നാല് ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മമത ബാനർജി കൂടിക്കാഴ്ച നടത്തും. ജിഎസ്ടി കുടിശ്ശിക ഉൾപ്പെടെയുള്ളവ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിൽ ചർച്ചാ വിഷയമാകുമെന്നാണ് വിവരം.

രാഷ്ട്രപതി ദ്രൗപതി മുർമുവുമായും മമത ബാനർജി കൂടിക്കാഴ്ച്ച നടത്തും. ഓഗസ്ത് 7 ന് നടക്കുന്ന നിതി ആയോഗ് യോഗത്തിലും മമത പങ്കെടുക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് നിതി ആയോഗ് ഗവേണിംഗ് കൗൺസിൽ യോഗം ചേരുക. സോണിയ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും മമതയുടെ പരിഗണനയിലുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

അതേസമയം, മമത ബാനർജി തൃണമൂൽ എംപിമാരുടെ യോഗം വിളിച്ച് പാർലമെന്റിന്റെ നിലവിലെ സമ്മേളനത്തെക്കുറിച്ച് ചർച്ച ചെയ്തു. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെ കുറിച്ചുള്ള ചർച്ചകളും നടന്നു. പശ്ചിമ ബംഗാളിലെ ഏഴ് പുതിയ ജില്ലകളുടെ പേരുകൾ സംബന്ധിച്ച നിർദ്ദേശങ്ങളും യോഗത്തിൽ ചർച്ചാ വിഷയമായി.