സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലേയും ഒരു വ്യക്തിക്കെങ്കിലും സർക്കാർ ജോലി ഉറപ്പാക്കും; യോഗി ആദിത്യനാഥ്

ലക്നൗ: ഉത്തർപ്രദേശിൽ പുതിയ പ്രഖ്യാപനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലേയും ഒരു വ്യക്തിക്കെങ്കിലും സർക്കാർ ജോലി ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി പ്രത്യേക പദ്ധതികൾ ആരംഭിക്കാനാണ് തീരുമാനം.

ഇതിന്റെ ഭാഗമായി ഒരാൾക്ക് പോലും ജോലിയില്ലാത്ത കുടുംബങ്ങളുടെ വിവരം ശേഖരിക്കും. ഈ കുടുംബത്തിലെ അംഗങ്ങളെ ഈ സർക്കാർ പദ്ധതിയുമായി ബന്ധപ്പെടുത്തുകയും, ഇതുവഴി ഒരു കുടുംബാംഗത്തിനെങ്കിലും ജോലി ഉറപ്പാകുകയും ചെയ്യും. സംസ്ഥാനത്തെ ഒരു കുടുംബത്തിൽ പോലും തൊഴിൽ ഇല്ലാത്ത അവസ്ഥ ഉണ്ടാകില്ല. സംസ്ഥാനത്തും കേന്ദ്രത്തിലുമുള്ള ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാർ യുവാക്കളുടെ കഴിവ് തിരിച്ചറിയുന്നതിനായി സ്‌കിൽ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ തുടങ്ങി നിരവധി പദ്ധതികളാണ് ആരംഭിച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സർക്കാർ അഞ്ച് ലക്ഷം യുവാക്കൾക്കാണ് ജോലി നൽകിയത്. 60ലക്ഷത്തോളം ആളുകൾക്ക് സ്വയം തൊഴിലിനായി വായ്പ നൽകിയെന്നും അദ്ദേഹം അറിയിച്ചു. 2015-16 വർഷത്തിൽ സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് 18 ശതമാനമായിരുന്നു. എന്നാൽ ഇന്നത് 2.7 ശതമാനമായി കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1 ട്രില്ല്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി മാറാനുള്ള നടപടികളാണ് ഉത്തർപ്രദേശ് സർക്കാർ ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്. ഇന്ത്യയെ അഞ്ച് ട്രില്ല്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി മാറ്റാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യത്തിലേക്കുള്ള വലിയ സംഭാവനയായിരിക്കും ഇതെന്നും യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു. സമ്പത്തിന്റെ കാര്യത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് ഉത്തർപ്രദേശ്. നേരത്തെ ആറാം സ്ഥാനമാണ് യുപിയ്ക്കുണ്ടായിരുന്നത്.