സ്‌കൂളുകളിൽ അധിക പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്ന് ഉത്തരവിടില്ല;സുപ്രീം കോടതി

ന്യൂഡൽഹി: മലപ്പുറം ജില്ലയിലെ സ്‌കൂളുകളിൽ അധിക പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്ന് ഉത്തരവിടില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. അധിക ബാച്ചുകൾക്കുള്ള സാമ്പത്തിക ബാധ്യത വഹിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

വിദ്യാഭ്യാസ ആവശ്യകത പരിഗണിച്ച് കൂടുതൽ എയ്ഡഡ്, അൺ എയ്ഡഡ് പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുന്നത് സംബന്ധിച്ച് സമയ ബന്ധിതമായി തീരുമാനമെടുക്കണമെന്ന് സർക്കാരിന് കോടതി നിർദ്ദേശം നൽകി. ജില്ലയിലെ വിദ്യാർത്ഥികളുടെ ആവശ്യം കൂടി കണക്കിലെടുത്ത് അധിക ബാച്ചുകൾ അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കണമെന്നാണ് കോടതി പറഞ്ഞത്. മൂന്നാഴ്ചയ്ക്കകം നടപടി പൂർത്തിയാക്കാനും കോടതി ആവശ്യപ്പെട്ടു.

എയ്ഡഡ് ബാച്ചുകൾ അനുവദിക്കാനാകില്ലെങ്കിൽ അൺ എയ്ഡഡ് ബാച്ചുകൾ അനുവദിക്കുന്നത് സംബന്ധിച്ചും സംസ്ഥാന സർക്കാർ ഉടൻ തീരുമാനം എടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ എതിർപ്പുണ്ടെങ്കിൽ സ്‌കൂൾ മാനേജ്‌മെന്റിന് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. സർക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടാകുന്ന നിർദേശം നൽകാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.