ഇന്ത്യയിൽ പഠനം പൂർത്തിയാക്കാൻ അവസരം ഒരുക്കണം; സുപ്രീം കോടതിയെ സമീപിച്ച് വിദ്യാർത്ഥികൾ

ന്യൂഡൽഹി: ഇന്ത്യയിൽ പഠനം പൂർത്തിയാക്കാൻ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് യുക്രൈനിൽ പഠനം മുടങ്ങിയ മലയാളി മെഡിക്കൽ വിദ്യാർത്ഥികൾ തങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരോ, ദേശിയ മെഡിക്കൽ കമ്മീഷനോ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചത്. ഇന്ത്യൻ മെഡിക്കൽ കോളേജുകളിൽ തുടർ പഠനത്തിന് മാർഗ്ഗരേഖ തയ്യാറാക്കാൻ ദേശിയ മെഡിക്കൽ കമ്മീഷനോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ പറയുന്നു. യുക്രൈനിൽ നിന്ന് മടങ്ങിയ മലയാളി മെഡിക്കൽ വിദ്യാർഥികളുടെ സംഘടനയായ ഓൾ കേരള യുക്രൈൻ മെഡിക്കൽ സ്റ്റുഡന്റസ് ആൻഡ് പാരന്റ്സ് അസോസിയേഷനാണ് സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്.

തങ്ങളുടെ തുടർവിദ്യാഭ്യാസം സംബന്ധിച്ച് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ദേശിയ മെഡിക്കൽ കമ്മീഷന്റെ ഭാഗത്തുനിന്ന് ഒരു മറുപടിയും ലഭിക്കുന്നില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ആയിരക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമായിട്ടും മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ പുനഃരധിവാസത്തിന് നയമോ, മാനദണ്ഡമോ കമ്മീഷൻ രൂപീകരിക്കുന്നില്ലെന്ന് ഹർജിയിൽ പറയുന്നു.

വിദ്യാർത്ഥികളെ സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിക്കാമെന്ന് ഒഡിഷ, തമിഴ്‌നാട്, ജാർഖണ്ഡ്, തെലുങ്കാന, പശ്ചിമ ബംഗാൾ സർക്കാരുകളും അറിയിച്ചിട്ടുണ്ട്. എന്നാൽ ദേശിയ തലത്തിൽ ഒരു നയം ഇല്ലാത്തതിനാൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനം നടപ്പിലാക്കാൻ സാധിക്കുന്നില്ലെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.