സ്വപ്നയുടെ പ്രസ്താവനകൾ തെളിവില്ലാതെയാണ്; നിക്ഷിപ്ത താൽപര്യത്തിനു വേണ്ടി പരസ്യ പ്രസ്താവനകൾ നടത്തുകയാണെന്ന് സർക്കാർ കോടതിയിൽ

കൊച്ചി: സ്വപ്നയുടെ പ്രസ്താവനകൾ തെളിവില്ലാതെയാണെന്ന് ഹൈക്കോടതിയെ അറിയിച്ച് സർക്കാർ. നിക്ഷിപ്ത താൽപര്യത്തിനു വേണ്ടി സ്വപ്ന പരസ്യ പ്രസ്താവനകൾ നടത്തുകയാണെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. തനിക്കെതിരായ ഗൂഢാലോചനക്കേസുകൾ റദ്ദാക്കണം എന്നാവശ്യപ്പെട്ടു സ്വപ്ന സുരേഷ് നൽകിയ ഹർജികൾ പരിഗണിക്കവെയാണ് സർക്കാർ കോടതിയെ ഇക്കാര്യം അറിയിച്ചത്.

സ്വപ്നക്കെതിരായ ഗൂഢാലോചനക്കേസിൽ അന്വേഷണം തുടരുന്നതിനാൽ ഈ ഘട്ടത്തിൽ കോടതി ഇടപെടരുതെന്നും സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു. രഹസ്യമൊഴി നൽകിയതിലെ ചില വിവരങ്ങളല്ലേ സ്വപ്ന മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയതെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ഈ വിവരങ്ങൾ ശരിയാണെന്നു കണ്ടെത്തിയാൽ ഗൂഢാലോചനക്കേസിന്റെ ഗതി എന്താകുമെന്നും കോടതി ചോദിക്കുന്നു.

രഹസ്യമൊഴി കള്ളപ്പണക്കേസിലാണെന്നും അതിനു ഗൂഢാലോചനക്കേസുമായി ബന്ധമില്ലെന്നാണ് സർക്കാർ കോടതിയിൽ നൽകിയ മറുപടി.