കേരളം അന്താരാഷ്ട്ര വിപണിയിലേക്ക് ലഹരി കടത്താനുള്ള സുരക്ഷിത കൈമാറ്റ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്; ആർഎസ്എസ്

കോഴിക്കോട്: കേരളം അന്താരാഷ്ട്ര വിപണിയിലേക്ക് ലഹരി കടത്താനുള്ള സുരക്ഷിത കൈമാറ്റ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ആർ എസ് എസ്. തീര-മലയോര മേഖലയും വിമാനത്താവളങ്ങളും ലഹരിക്കടത്തിന്റെ ഇടനാഴികളാണെന്ന് ആർഎസ്എസ് വ്യക്തമാക്കി. ഇവിടെ വരുന്ന വൻതോതിലുള്ള ലഹരി വസ്തുക്കൾ മാലിദ്വീപ്, ശ്രീലങ്ക വഴി അന്താരാഷ്ട്ര വിപണിയിലേക്ക് കടത്തുകയാണെന്നും മെട്രോ നഗരമായ കൊച്ചി മയക്കുമരുന്നിന്റെ ഹബ് ആയി മാറിയിരിക്കുകയാണെന്നും ആർ എസ് എസ് പ്രാന്ത കാര്യകാരി മണ്ഡൽ യോഗം വ്യക്തമാക്കി.

2021 ൽ രജിസ്റ്റർ ചെയ്ത കേസുകളിൽ നാലിലൊന്നും എറണാകുളത്ത് മാത്രമാണ്. മറ്റു ജില്ലകളിലും സ്‌കൂൾ വിദ്യാർത്ഥികൾ അടക്കം ലഹരി മാഫിയയുടെ പിടിയിലമരുന്നുവെന്ന് ആർഎസ്എസ് ചൂണ്ടിക്കാട്ടി.

ലഹരിക്ക് അടിമകളാകുന്ന കുട്ടികളെ ലൈംഗിക ചൂഷണത്തിനും പീഡനത്തിനും ഇരകളാക്കുന്നു. ഇവരിൽ മിക്കപേരും പിന്നീട് ലഹരിക്കടത്തിന്റെ കണ്ണികളായി മാറുകയും ചെയ്യുന്നു. കേരളത്തെ ഈ ലഹരിവിപത്തിൽനിന്ന് മോചിപ്പിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. പാശ്ചാത്യ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത വഴിപിഴച്ച പേരന്റിങ് രീതി തിരുത്തണം. കുട്ടികളെ നേർവഴിക്കു നടത്തേണ്ടുന്നതിന്റെ കാര്യത്തിൽ രക്ഷാകർതൃസമൂഹവും അദ്ധ്യാപകരും ജാഗ്രത പുലർത്തണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടു. പിറന്നാൾ, വിവാഹം തുടങ്ങിയ കുടുംബ ആഘോഷങ്ങളിൽ ലഹരിയുടെ ഉപയോഗം കടന്നുവരുന്നത് തടയണം. സിനിമകളിലൂടെയും സാഹിത്യത്തിലൂടെയും തന്റേടത്തിന്റെ അടയാളമായി ലഹരി ഉപയോഗിക്കുന്നതിനെ അവതരിപ്പിക്കുന്ന പ്രവണതകളുടെ അർത്ഥശൂന്യത പുതിയ തലമുറയെ ബോദ്ധ്യപ്പെടുത്തണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടു.

അരാജകവാദത്തെ പുരോഗമനത്തിന്റെ മുദ്രാവാക്യമാക്കി മാറ്റുന്ന ഒരുവിഭാഗം സാംസ്‌കാരിക നായകരുടെയും അദ്ധ്യാപകരുടെയും അർബൻ നക്സലുകളുടെയും കാപട്യത്തെ തുറന്നു കാണിക്കേണ്ടതുണ്ട്. കേരളത്തെ സമ്പൂർണ നാശത്തിലേക്കു നയിക്കുന്ന ലഹരിയുടെ വ്യാപകവും ആസൂത്രിതവുമായ വ്യാപനത്തിനെതിരെ ജാഗ്രത വേണമെന്ന് ആർ എസ് എസ് പ്രാന്ത കാര്യകാരി മണ്ഡൽ വ്യക്തമാക്കി.

വിദ്യാർത്ഥീ വിദ്യാർത്ഥിനികളും വിദ്യാസമ്പന്നരായ യുവതീയുവാക്കളും ഈ വിപത്തിന്റെ ഇരകളാവുകയാണ്. സമൂഹത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുകയും സാംസ്‌കാരിക ജീവിതത്തെ ശിഥിലമാക്കുകയും ചെയ്യുന്നതിന് ലഹരിക്കടത്ത് ആയുധമാക്കുന്ന ശക്തികൾ കേരളത്തിൽ സജീവമാണ്. വൻ ചൂതാട്ട സംഘങ്ങളും അന്താരാഷ്ട്ര ബന്ധമുള്ള മാഫിയ, ഭീകരവാദ ഗ്രൂപ്പുകളും ഇതിനു പിന്നിലുണ്ടെന്ന് അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ജോലി നേടുക മാത്രമാണെന്ന വികലധാരണയും സ്വാതന്ത്ര്യമെന്നത് ഇഷ്ടമുള്ളതെന്തും ചെയ്യാനുള്ള അവസ്ഥയാണെന്ന ചിന്തയും ഈ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുന്നു. കേരളത്തിൽ ശക്തമായി വേരോടിയിട്ടുള്ള ഭീകരവാദ പ്രവർത്തനങ്ങളുടെ സാമ്പത്തിക സ്രോതസ്സായി ലഹരി വ്യാപാരത്തെ മാറ്റുന്നു. ഭീകര ശക്തികൾക്ക് പങ്കുള്ള ലഹരിക്കടത്തിനെ രാഷ്ട്രീയ ലാഭം ലക്ഷ്യമാക്കി ഭരണകൂടം നടപടികൾ എടുക്കാതിരിക്കുന്നുവോ എന്ന സംശയവും ഉയരുന്നുണ്ടെന്നും സംഘടന വ്യക്തമാക്കി.

നവോത്ഥാന നായകർ സൃഷ്ടിച്ച ലഹരിമുക്ത കേരളത്തെ വീണ്ടെടുക്കാനുള്ള യജ്ഞത്തിൽ എല്ലാ സജ്ജനങ്ങളും സാമുദായിക – മത-സാംസ്‌കാരിക സംഘടനകളും ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളും യുവജന സംഘടനകളും ഭാഗഭാക്കാകണം. ലഹരിമുക്ത കേരളത്തെ സൃഷ്ടിച്ച്, രാജ്യത്തിന്റെ അഭിമാന കേന്ദ്രമായി കേരളത്തെ മാറ്റാനുള്ള ഉത്തരവാദിത്തം എല്ലാ ഔദ്യോഗിക സ്ഥാപനങ്ങൾക്കും ഉണ്ടെന്ന കാര്യം എല്ലാ ഭരണാധികാരികളും ഓർമ്മിക്കണമെന്നും ആർഎസ്എസ് കൂട്ടിച്ചേർത്തു.