മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി ബിജെപിയുടെ രാഹുൽ നർവേക്കർ; ലഭിച്ചത് 164 വോട്ടുകൾ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി ബിജെപിയുടെ രാഹുൽ നർവേക്കർ തെരഞ്ഞെടുക്കപ്പെട്ടു. മഹാ വികാസ് അഘാഡി സഖ്യത്തിന്റെ സ്ഥാനാർത്ഥിയായ രാജൻ സാൽവിയെ ആണ് വോട്ടെടുപ്പിൽ നർവേക്കർ മറികടന്നത്. രാഹുൽ നർവേക്കർക്ക് 164 വോട്ടുകൾ ലഭിച്ചു. ഡെപ്യൂട്ടി സ്പീക്കറാണ് വോട്ടെടുപ്പ് നിയന്ത്രിച്ചത്. എംഎൽഎമാർ സഭയിൽ എഴുന്നേറ്റ് നിന്ന് വോട്ട് രേഖപ്പെടുത്തുന്ന രീതിയിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേ ആദ്യ വോട്ട് രേഖപ്പെടുത്തി. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസാണ് രണ്ടാമതായി വോട്ട് രേഖപ്പെടുത്തിയത്.

എംഎൻഎസ്, ബഹുജൻ വികാസ് അഘാഡി എന്നിവരുടെ വോട്ടും രാഹുൽ നർവേക്കർക്കാണ് ലഭിച്ചത്. ഈ രണ്ട് കക്ഷികളും നിലവിൽ എൻഡിഎയുടെ ഭാഗമല്ല. ശിവസേനയുടെ 38 വിമത എംഎൽഎമാരുടെ വോട്ടും നേടാൻ ബിജെപി സ്ഥാനാർത്ഥിയ്ക്ക് കഴിഞ്ഞു. സിപിഎം എംഎൽഎ വിനോദ് നിക്കോളെ രാജൻ സാൽവിയ്ക്കാണ് വോട്ട് ചെയ്തത്.

മഹാരാഷ്ട്രയിൽ ബിജെപി പിന്തുണയോടെ ഏക്‌നാഥ് ഷിൻഡേ സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടന്നത്. സ്പീക്കർ തെരഞ്ഞെടുപ്പിൽ ജയിച്ചതോടെ ശിവസേനയിൽ നിന്ന് വഴിപിരിഞ്ഞ ശേഷമുള്ള ആദ്യ ചുവടിൽ വിജയം നേടാൻ ഷിൻഡെയ്ക്ക് കഴിഞ്ഞു.