ഗണേഷ്‌കുമാര്‍ ഇടതുപക്ഷ സ്വഭാവം ആര്‍ജ്ജിച്ചിട്ടില്ല; വിമര്‍ശനവുമായി സിപിഐ

തിരുവനന്തപുരം: കെ..ബി ഗണേഷ്‌കുമാര്‍ എംഎല്‍എക്കെതിരെ വിമര്‍ശനവുമായി സിപിഐ. ഗണേഷ് കുമാര്‍ ഇടതുപക്ഷ സ്വഭാവം ആര്‍ജ്ജിച്ചിട്ടില്ലെന്നും, 2001ല്‍ സിപിഐ പ്രവര്‍ത്തകരോട് കാട്ടിയ നിലപാട് ഇപ്പോഴും എം.എല്‍.എ ആവര്‍ത്തിക്കുകയാണെന്നും പാര്‍ട്ടി സി.പി.ഐ പത്തനാപുരം മണ്ഡലം സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. സിപിഎമ്മിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

‘ഗണേഷ് കുമാര്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നു. എം.എല്‍.എയുടെ സാന്നിധ്യത്തില്‍ എല്‍.ഡി.എഫ് മണ്ഡലം യോഗം പോലും ചേരാനാകുന്നില്ല. എം.എല്‍.എയ്ക്ക് മന്ത്രിമാരോട് അലര്‍ജ്ജിയാണ്. അത് മൂലം ഇടതുസര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ മണ്ഡലത്തില്‍ വേണ്ടരീതിയില്‍ പ്രതിഫലിക്കുന്നില്ല. കേരള കോണ്‍ഗ്രസ് ബിക്കൊപ്പം ചേര്‍ന്ന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ സിപിഎം ശ്രമിച്ചു. പല പഞ്ചായത്തുകളിലും ഭരണസമിതിയില്‍ സിപിഐ പ്രാധിനിധ്യമില്ല. സിപിഎം അജണ്ടയുടെ ഭാഗമായാണ് അത് സംഭവിച്ചത്. മണ്ഡലത്തില്‍ സിപിഎമ്മും കേരള കോണ്‍ഗ്രസ് ബി യും ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണ്’- എന്നീ വിമര്‍ശനങ്ങളാണ് സിപിഐ റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നത്.