വ്‌ലാഡിമിർ പുടിനുമായി ടെലഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി തുടരാൻ തീരുമാനം

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനുമായി ടെലഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രൈൻ പ്രതിസന്ധി ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് നരേന്ദ്രമോദി പുടിനോട് അഭ്യർത്ഥിച്ചു.

എന്നാൽ, യുക്രൈനിലെ സൈനിക നടപടിയെ പുടിൻ ന്യായീകരിക്കുകയാണ് ചെയ്തത്. യുക്രെയിനെതിരെ നടന്നത് പ്രത്യേക സൈനിക ഓപ്പറേഷനാണെന്ന് പുടിൻ മോദിയെ അറിയിച്ചു. യുക്രൈന് മേൽ പാശ്ചാത്യരാജ്യങ്ങളുടെ ഇടപെടൽ അപകടകരമാണെന്നും പുടിൻ മോദിയോട് പറഞ്ഞു.

അതേസമയം, റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി തുടരാൻ ഇന്ത്യ തീരുമാനിച്ചു. കാർഷിക ഉത്പന്നങ്ങൾ, ഫെർട്ടിലൈസർ, മരുന്നുകൾ എന്നിവയുമായി ബന്ധപ്പെട്ട ഉഭയകക്ഷി കരാറുകൾ സജീവമാക്കാനും ഇരു നേതാക്കളും തീരുമാനിച്ചു. പരസ്പര സഹകരണം കൂടുതൽ മെച്ചമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ടെലഫോൺ ചർച്ചയിൽ ധാരണയായി. 2021ലെ പുടിന്റെ ഇന്ത്യാ സന്ദർശനത്തിലെ തീരുമാനങ്ങളിലെ പുരോഗതി നേതാക്കൾ വിലയിരുത്തുകയും ചെയ്തു.