ബഫർ സോണ്‍; നിയമനടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ബഫർ സോണിൽ സുപ്രീംകോടതി വിധി മൂലമുള്ള ആശങ്ക തീർക്കാൻ എല്ലാ വഴികളും തേടാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി വിളിച്ച ഉന്നത തലയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ബഫർ സോൺ പ്രശ്‌നത്തിൽ ജനങ്ങൾക്കിടയിൽ ആശങ്ക തുടരുമ്പോഴാണ് സുപ്രീംകോടതി വിധി മറികടക്കാനുള്ള മാർഗ്ഗങ്ങൾ തേടാൻ സർക്കാർ തീരുമാനിച്ചത്. സുപ്രീംകോടതിയിൽ റിവ്യു ഹർജി നൽകുന്നത് വേഗത്തിലാക്കും. ഏരിയൽ സർവ്വേ ഉടൻ തീർത്ത് ഉന്നതാധികാര സമിതിക്ക് റിപ്പോർട്ട് നൽകും. കേന്ദ്രത്തിന് മേൽ സമ്മർദ്ദം ചെലുത്താൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടുമെന്നും യോഗത്തിൽ തീരുമാനിച്ചു.

ബഫർ സോൺ വിഷയവുമായി ബന്ധപ്പെട്ട് വലിയ വാദപ്രതിവാദങ്ങൾ നിയമസഭയിൽ നടന്നിരുന്നു. ജനവാസ മേഖലകളെയും ബഫർസോൺ പരിധിയിൽ ഉൾപ്പെടുത്തിയുള്ള ഇടത് സർക്കാർ ഉത്തരവാണ് സുപ്രീംകോടതി വിധിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 2013 ൽ യുഡിഎഫ് സർക്കാർ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയപ്പോൾ ഇത് തിരുത്തി ജനവാസ മേഖലകളെയും ബഫർസോൺ പരിധിയിൽ ചേർത്തുള്ള 2019ലെ ഒന്നാം പിണറായി സർക്കാറിൻറെ ഉത്തരവാണ് വിധിക്ക് കാരണമെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചിരുന്നത്. എന്നാൽ, യുഡിഎഫ്-യുപിഎ സർക്കാർ നിലപാടുകളാണ് പ്രതിസന്ധിക്ക് കാരണമെന്ന് സർക്കാർ മറുപടി നൽകി.

2013 ലെ യുഡിഎഫ് ഉത്തരവിൽ 12 കിലോ മീറ്റർ വരെയാണ് ബഫർ സോൺ. എൽഡിഎഫ് 1 കിലോമീറ്റർ ആക്കി കുറച്ചുവെന്നാണ് സർക്കാർ വ്യക്തമാക്കി.