ചൈനീസ് പ്രസിഡന്റിന്റെ പ്രത്യേക ക്ഷണം; 14-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 14-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ക്ഷണിച്ചതിനെ തുടർന്നാണ് നരേന്ദ്ര മോദി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. വെർച്വലായാണ് അദ്ദേഹം ഉച്ചകോടിയിൽ പങ്കെടുക്കുക.

ജൂൺ 23, 24 തീയതികളിലാണ് ഉച്ചകോടി നടക്കുക. ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് ചൈനയാണ്. ജൂൺ 24-ന് അതിഥി രാജ്യങ്ങളുമായുള്ള ആഗോള വികസനത്തെക്കുറിച്ചുള്ള ഉന്നതതല ചർച്ചയും നടക്കും. എല്ലാ വികസ്വര രാജ്യങ്ങൾക്കും പൊതുവായുള്ള ആശങ്കയും വിഷയങ്ങളും ചർച്ച ചെയ്യുന്നതിനുമുള്ള പ്രധാന വേദിയായി ബ്രിക്‌സ് മാറിയിരിക്കുന്നെന്നും കൂടുതൽ രാജ്യങ്ങളുടെ പ്രാതിനിധ്യം നിരന്തരം ആവശ്യപ്പെടുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഭീകരവാദം, വ്യാപാരം, ആരോഗ്യം, പരമ്പരാഗത വൈദ്യശാസ്ത്രം, പരിസ്ഥിതി, എസ് ആന്റ് ടി, ഇന്നൊവേഷൻ, കൃഷി, സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പരിശീലനം, എംഎസ്എംഇകൾ തുടങ്ങിയ മേഖലകളിലെ ഇൻട്രാ-ബ്രിക്‌സ് സഹകരണം, കോവിഡ് വ്യാപനം, ആഗോള സാമ്പത്തിക വീണ്ടെടുക്കൽ തുടങ്ങിയ വിഷയങ്ങളെ കുറിച്ചും ഉച്ചകോടിയിൽ ചർച്ച നടത്തും.