സന്തോഷ്ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പംവന്നിട്ടും മഞ്ചേരിയിലേക്ക് വാപ്പ കളികാണാൻ പോയിട്ടില്ല; സ്വപ്നയുടെ വെളിപ്പെടുത്തിൽ പരിഹാസവുമായി ജലീൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരെ സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലുകളെ പരിഹസിച്ച് മുൻമന്ത്രിയും എംഎൽഎയുമായ കെ ടി ജലീൽ. സന്തോഷ്ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പംവന്നിട്ടും മഞ്ചേരിയിലേക്ക് വാപ്പ കളികാണാൻ പോയിട്ടില്ല, എന്നിട്ടാണ് ഇപ്പോ’ എന്നാണ് ജലീലിന്റെ പരിഹാസം. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്വർണക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും മറ്റ് ഉന്നതർക്കുമെതിരെ സ്വപ്‌ന സുരേഷ് ഗുരുതര വെളിപ്പെടുത്തലുകളാണ് നടത്തിയത്. പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ വിജയൻ, മുൻമന്ത്രി കെ.ടി ജലീൽ, എം.ശിവശങ്കർ, സി.എം രവീന്ദ്രൻ, നളിനി നെറ്റോ എന്നിവർക്കെതിരെ മൊഴി നൽകിയെന്നായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തൽ.

മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന് സ്വപ്‌ന വ്യക്തമാക്കി. ഈ സമയത്ത് കറൻസിയടങ്ങിയ ഒരു ബാഗ് മറന്നതുമായി ബന്ധപ്പെട്ടാണ് ആദ്യമായി ശിവശങ്കറുമായി ബന്ധമുണ്ടാകുന്നതെന്നുും സ്വപ്‌ന പറഞ്ഞു. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്‌ന മാദ്ധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം സ്വപ്‌നയുടെ വെളിപ്പെടുത്തലിനെ പരിഹസിച്ചു കൊണ്ടുള്ള ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് മറുപടിയുമായെത്തി. ‘ബിരിയാണി ചെമ്പ്’ വരുന്ന ദിവസമായാൽ ആരായാലും പുറത്തുപോകില്ലെന്നായിരുന്നു ഫിറോസിന്റെ പരാമർശം.