പി സി ജോർജ്ജിനെതിരെ മതവിദ്വേഷത്തിന് കേസെടുക്കാൻ കാരണമായ പ്രസംഗം നേരിട്ട് കാണാൻ കോടതി; സൗകര്യമൊരുക്കാൻ നിർദ്ദേശം

തിരുവനന്തപുരം: പി സി ജോർജ്ജിനെതിരെ മതവിദ്വേഷത്തിന് കേസെടുക്കാൻ കാരണമായ പ്രസംഗം നേരിട്ട് കാണാൻ കോടതി. സൈബർ പോലീസിന് കോടതി ഇതുസംബന്ധിച്ച നിർദ്ദേശം നൽകി. പ്രസംഗം കോടതി മുറിയിൽ പ്രദർശിപ്പിക്കാനുള്ള സൗകര്യമൊരുക്കാനാണ് സൈബർ പോലീസിന് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

പി സി ജോർജ്ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം നിർദ്ദേശിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് ഈ പ്രസംഗം കാണാൻ സൗകര്യമൊരുക്കണമെന്നാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് 2 കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.

പി സി ജോർജ്ജ് നടത്തിയ മതവിദ്വേഷ പ്രസംഗത്തിന്റെ ഡിവിഡി പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അതേസമയം, ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസംഗം നടത്തിയതെന്നും പൊലീസ് രാഷ്ട്രീയ പ്രേരിതമായാണ് കേസെടുത്തതെന്നും പി സി ജോർജ്ജിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ ജനാധിപത്യ മര്യദകൾ പാലിക്കാത്ത വ്യക്തിയാണ് പി സി ജോർജ്ജെന്നും ജാമ്യവസ്ഥ ലംഘിച്ച് കോടതിയെ പോലും വെല്ലുവിളിക്കുകയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.