യദുവിന്റെ പരാതി: ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ ഉത്തരവിട്ട് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ടേറ്റ് കോടതി. കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിലാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻദേവ് എംഎൽഎ, മേയറുടെ സഹോദരൻ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാണ് യദു പരാതി നൽകിയത്.

കന്റോൺമെന്റ് പൊലീസിനോടാണ് കോടതി കേസെടുക്കാൻ നിർദ്ദേശം നൽകിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ, അസഭ്യം പറയൽ തുടങ്ങിയവയാണ് യദു ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണം. മേയർക്കെതിരായ യദുവിന്റെ പരാതിയിൽ പോലീസ് നടപടിയെടുക്കാത്തതിനെ തുടർന്നാണ് യദു കോടതിയിൽ ഹർജി നൽകിയത്.

അതേസമയം, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും ബാലുശേരി എംഎൽഎയുമായ സച്ചിൻ ദേവിനും ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കുമെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് ഇവർക്കെതിരെ കേസെടുത്തത്. ഗതാഗതം തടസ്സപ്പെടുത്തിയതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.